കേരളത്തിൽ 86 ഇടത്ത് അസാധാരണ ശബ്ദം മുഴങ്ങി, ആരും പേടിക്കേണ്ട ഇത് കവചത്തിന്റെ സൈറൺ
86 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച വിവിധ സമയങ്ങളിലായി പൂർത്തീകരിച്ചത്. 14 ജില്ലകളിലുമായി സ്കൂളുകൾ, മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയിൽ സ്ഥാപിച്ച സൈറണുകളാണ് വിജയകരമായി പരീക്ഷിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച സൈറണുകളുടെ പ്രവർത്തന പരീക്ഷണത്തിന്റെ ആദ്യഘട്ടമാൺ് പൂർത്തിയായത്. 86 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച വിവിധ സമയങ്ങളിലായി പൂർത്തീകരിച്ചു. 14 ജില്ലകളിലുമായി സ്കൂളുകൾ, മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയിൽ സ്ഥാപിച്ച സൈറണുകളാണ് വിജയകരമായി പരീക്ഷിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ വെച്ച് നിയന്ത്രിച്ച സൈറണുകൾ വഴി ശബ്ദമുന്നറിയിപ്പ്, വിവിധ അലേർട്ടുകൾക്ക് അനുസൃതമായി നൽകാൻ ഉദ്ദേശിക്കുന്ന 3 തരം അലാംസ് എന്നിവയാണ് പരീക്ഷിച്ചത്.
സൈറണുകളോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ എസ്ഇഒസിയിൽ വെച്ച് തന്നെ പരിശോധിച്ചു. വീഡിയോകൾ ശേഖരിച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. 83 സൈറണുകൾ പൂർണ്ണമായി പ്രവർത്തിച്ചപ്പോൾ നെറ്റ്‍വർക്ക് തകരാറുകൾ കാരണം 3 സൈറണുകൾ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. ഇവയുടെ തകരാറുകൾ പരിഹരിച്ചു അടുത്ത ദിവസങ്ങളിൽ വീണ്ടും പരീക്ഷണം നടത്തും. അതോടൊപ്പം ശബ്ദം കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ട 3 സൈറണുകൾ കൂടി വീണ്ടും പരീക്ഷിക്കുന്നതാണ്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് 'കവചം' എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.