2.72 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നത് പ്രഖ്യാപിച്ചതിലും രണ്ട് വർഷം അധികം എടുത്ത്. നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി റിയാസ്
തിരുവനന്തപുരം: നാലു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒടുവിൽ ഗതാഗതത്തിനായി തുറക്കുന്നു. നവംബർ 15ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2.72 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ മേൽപ്പാല നിർമ്മാണം പക്ഷേ കൊവിഡ് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ടതോടെ ഇഴയുകയായിരുന്നു. കഴിഞ്ഞ തവണ നിർമാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ കേരളപ്പിറവി ദിനത്തിൽ എലിവേറ്റഡ് ഹൈവേ തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
മേൽപ്പാലത്തിലെ ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. അപ്പ്രോച്ച് റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. പാലത്തിലും സർവീസ് റോഡിലും വഴി വിളക്കുകളും സ്ഥാപിച്ച് കഴിഞ്ഞു. സർവീസ് റോഡിന്റെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതുകൂടി കഴിയുന്നതോടെ 61 തൂണുകളിന്മേൽ നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയിലൂടെ വാഹനങ്ങൾ കുതിച്ചു പായും. തലസ്ഥാന യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കഴക്കൂട്ടത്തെ ഗതാഗത കുരുക്കിനും അതോടെ ആശ്വാസമാകും. 200 കോടി രൂപ ചെലവിലാണ് എലിവേറ്റഡ് ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്.
