കാരോട്-കഴക്കൂട്ടം ബൈപ്പാസ്; ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍, സാവകാശം തേടാന്‍ കമ്പനി
ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്‍റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് 26 കിലോമീറ്ററാണ്. എന്നാൽ ഉപയോഗിക്കുന്നത് 16 കിലോമീറ്റർ മാത്രം.
തിരുവനന്തപുരം: ടോൾ പിരിവിന് വേണ്ടിയുള്ള സമ്മർദ്ദം ശക്തമാക്കുമ്പോഴും കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്‍റെ പണി തീരുന്നത് ഇനിയും വൈകും. ഡിസംബറിൽ പണി തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ അടുത്ത ജൂലൈ വരെ കാലവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് കരാർ കമ്പനിയുടെ നീക്കം.
ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്‍റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് 26 കിലോമീറ്ററാണ്. എന്നാൽ ഉപയോഗിക്കുന്നത് 16 കിലോമീറ്റർ മാത്രം. ബാക്കി റോഡ് കുട്ടികൾ ക്രിക്കറ്റ് കളിക്കാനും ജോഗിങ്ങുനുമായി ഉപയോഗിക്കുന്നു. രണ്ടാംഘട്ടം പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ 10 കിലോമീറ്റർ ഉപയോഗിക്കാൻ കഴിയുന്നില്ല. മുക്കോല-പയറുംമൂട് വരെ റോഡ‍് പൂർത്തിയായെങ്കിലും അപ്പുറത്തേക്ക് പോകണമെങ്കിൽ പാലം നിർമ്മിക്കണം. പാലത്തിന്‍റെ ഒരു വശം മാത്രമാണ് പൂർത്തിയായത്.
ബാക്കി പണി വൈകുകയാണ്.
പാലം അടിപ്പാത പൈപ്പ് കൾവെർട്ടുകൾ ഡിവൈഡറുകൾ എന്നിവ ഇനി നിർമ്മിക്കണം. ഡിസംബറിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാണ കമ്പനിക്ക് നൽകിയ നിർദ്ദേശം. ചെളിമണ്ണ് കിട്ടാത്തതിനാൽ ആദ്യം പണി വൈകി. ഇപ്പോൾ മണ്ണിട്ട് റോഡ് നിരപ്പാക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. മുക്കോല മുതൽ കാരോട് വരെ കോൺക്രിറ്റ് പാതയാണ്. ഇതാണ് പകുതി വഴിയിൽ എത്തി നിൽക്കുന്നത്. ആറുമാസം കൂടി ആവശ്യപ്പെടാൻ ആലോചിക്കുമ്പോഴും ഇത്രയും കാലം കൊണ്ട് പണി പൂർത്തിയാകുമോ എന്ന സംശയവും ബാക്കിയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona