പത്തനാപുരം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി ഒത്തുകളി നടന്നതായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചില്ലെന്നും, ഈ വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് -ബിജെപി ഡീൽ ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ കുത്തനെ കുറഞ്ഞ് യുഡിഎഫിലേക്ക് ഒഴുകിയെന്നാണ് ഗണേഷ് കുമാറിന്റെ വാദം. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് ഗണേഷ് കുമാർ മുന്നോട്ട് വക്കുന്നത്.

കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ
.................................
2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.
2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല..-- കെ ബി ഗണേഷ് കുമാർ


