ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലമെന്നും ഗണേഷ്കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

പത്തനാപുരം: എൻഎസ്എസ് വിഷയത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ ബി ഗണേഷ് കുമാർ. ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ടെന്നും അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലമെന്നും ഗണേഷ്കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ചിലർ ചോദിക്കുന്നത് കേട്ടു എന്തുകൊണ്ട് മുൻപ് ഒന്നും പറഞ്ഞില്ലാ എന്ന്, മുൻപും, പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സംഘടനയിൽ പറയേണ്ട കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഡയറക്ടർ ബോർഡിൽ പറയേണ്ടത് അവിടെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്- ഗണേഷ് പറയുന്നു.

ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ട്.(2026 ജൂണ്‍ 20 ഞായറാഴ്ച രാവിലെ എന്‍. എസ്. എസ്. ബഡ്ജറ്റ് സമ്മേളന വേദിയിൽ എടുത്ത ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്). ഒരിക്കൽ കൂടി പറയുന്നു, ഞാൻ എൻഎസ്എസിനോ കരയോഗങ്ങൾക്കോ എതിരല്ല. ഇപ്പോൾ നായർ സർവീസ് സൊസൈറ്റിയെ നാശത്തിലെയ്ക്ക് കൊണ്ടുപോകുവാനുള്ള ചിലരുടെ ശ്രമങ്ങൾ കണ്ടപ്പോൾ അത് പൊതുസമൂഹത്തിനോട് തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് തോന്നി. ഇല്ലെങ്കിൽ മഹാനായ മന്നത്ത് ആചാര്യന്റെ ആത്മാവ് എന്നോട് പൊറുക്കില്ലെന്നും ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു.

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ​ഗണേഷ് നേരത്തെ പറഞ്ഞിരുന്നു. മന്നത്ത് ആചാര്യൻ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നുവെന്നും എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും ​ഗണേഷ് വ്യക്തമാക്കി. സുകുമാരൻ നായർക്ക് ഒപ്പം നിൽക്കാൻ അച്‌ഛൻ പറഞ്ഞു. താൻ നിന്നു. എന്നാൽ, രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും ആ കരാള ഹസ്തത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുവെന്നും ​ഗണേഷ് വ്യക്തമാക്കി. പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്കിൽ വിമർശനവുമായി ഗണേഷ് രംഗത്തെത്തിയത്.