അനുഭാവിയുടെ വീടിന് നേരെ ആക്രമണം; പിന്നിൽ കോൺഗ്രസുകാര്‍ തന്നെയെന്ന് കെസി ജോസഫ് എംഎല്‍എ
ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവി പരിപാടിയില്‍ പ്രതികരിച്ച ചെമ്പേരി സ്വദേശി മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കണ്ണൂർ: ചെമ്പേരിയിൽ അനുഭാവിയുടെ വീട് ആക്രമിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ സി ജോസഫ് എംഎല്‍എ. സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. നാളുകളായി ഒരുസംഘം തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കെ സി ജോസഫ് പറഞ്ഞു. ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവി പരിപാടിയില്‍ പ്രതികരിച്ച ചെമ്പേരി സ്വദേശി മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനെതിരെ കല്ലേറ് നടത്തുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.
കൊവിഡ് 19 മായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എംഎല്‍എയായ കെസി ജോസഫിനെ കാണാനില്ല എന്ന് സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാര്‍ട്ടിന്‍. സ്വശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി സംസാരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. അക്രമണത്തിന് ശേഷം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ബുധനാഴ്ച അക്രമണത്തില്‍ കേസ് എടുക്കുമെന്നാണ് മാര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇത്തരം ആക്രമണ ശ്രമം ഉണ്ടായിരുന്നുവെന്നും മാര്‍ട്ടിന്‍ സൂചിപ്പിക്കുന്നു.