പദ്ധതി ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്ന് സി പി ഐ പറയുമ്പോൾ കണ്ണുമടച്ച് പദ്ധതിയെ പിന്തുണയ്ക്കുവാൻ കേരള കോൺഗ്രസ്സ് (എം) തയ്യാറായത് നിർഭാഗ്യകരമാണെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ സി പി ഐ (CPI) ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്ത് മുൻ മന്ത്രി കെ സി ജോസഫ് (KC Joseph) രംഗത്ത്. ചില കാര്യങ്ങൾ തിരുത്തണം എന്ന സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ (Prakash Babu) അഭിപ്രായം സ്വാഗതാർഹമാണെന്ന് കെ സി ജോസഫ് പറഞ്ഞു. പദ്ധതി ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്ന് സി പി ഐ പറയുമ്പോൾ കണ്ണുമടച്ച് പദ്ധതിയെ പിന്തുണയ്ക്കുവാൻ കേരള കോൺഗ്രസ്സ് (എം) തയ്യാറായത് നിർഭാഗ്യകരമാണ്. സി പി ഐ യോടൊപ്പം നിന്ന് കെ റെയിൽ പദ്ധതി വേണ്ടെന്ന് പറയാൻ കേരളാ കോൺഗ്രസ് എം തയ്യാറാവണമെന്നും കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളുടെ വികാരം അവഗണിക്കരുതെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.
'ചില കാര്യങ്ങൾ തിരുത്തണം'; സിൽവർ ലൈനിൽ വിമർശനവുമായി സിപിഐ, പൊലീസ് നടപടിയിലും വിയോജിപ്പ്
അതേസമയം സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് രാവിലെ സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തിയത്. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു. ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയിൽ നടപ്പാക്കണം. പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തിരുത്തണം. സിവിൽ ഉദ്യോഗസ്ഥർ അടക്കം ശ്രദ്ധിക്കണമെന്നും പറഞ്ഞ പ്രകാശ് ബാബു, തീവ്രവാദ സ്വഭാവം ഉള്ളവർ സമരത്തിൽ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
കെ റെയിൽ: ബോധവത്കരണത്തിന് ഡിവൈഎഫ്ഐ
അതേസമയം കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രതിരോധ പ്രവർത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ഡിവൈഎഫ്ഐ ലഘുലേഖകൾ വിതരണം ചെയ്യ്തു. ജനസഭ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡി വൈ എഫ് ഐ പ്രതിരോധം തീർത്തു. വീടുകൾ കയറിയിറങ്ങി റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ കെറയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും. പ്രവർത്തകർ നേരിട്ടെത്തുമ്പോഴും വീട് പോകുന്നതിൽ ജനങ്ങളിൽ ആശങ്കയുണ്ട്. കെ റയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയിൽ ജനസദസ്സ് രൂപീകരിച്ചാണ് പ്രതിരോധം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ നേതൃത്വത്തിൽ ആണ് പദ്ധതി വിശദീകരണം നടന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും വീടുകൾ കയറി ഇറങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
