വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് ചടങ്ങിൽ പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് കെസി വേണുഗോപാൽ

ദില്ലി: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിൽ പ്രധാനമന്ത്രി മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മോദിയുടെ ഉറക്കം കെടാൻ പോവുകയാണെന്ന് പറഞ്ഞ അദ്ദേഹം വേദിയിൽ മന്ത്രി വാസവൻ്റെ പ്രസംഗമെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തിൽ മുഖ്യമന്ത്രിയെയും കെസി വേണുഗോപാൽ വിമർശിച്ചു. പ്രധാനമന്ത്രി ഈ നിലയിൽ രാഷ്ട്രീയ പ്രസംഗം നടത്തുമ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് അദ്ദേഹം ചോദിച്ചു. 'മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാം, എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നൽകിയില്ല?' എന്നായിരുന്നു അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മോദിക്ക് വേദിയിൽ തന്നെ ചുട്ട മറുപടി നൽകണമായിരുന്നു. അദാനിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ മോദി വിമർശിക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടിയോട് ആലോചിച്ചാണ്‌ പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എംപിയും, എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. പാകിസ്ഥാൻ്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദിയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്ത് വന്നു. പഹൽഗാമിനു ശേഷം പ്രതിപക്ഷം പോലും സർക്കാരിൻറെ കൂടെ നിൽക്കുകയാണ്. ആ സമയത്ത് മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. രാജ്യത്തിൻറെ ശത്രുക്കൾ ഇതുകണ്ട് ചിരിക്കുന്നുണ്ടാകാമെന്നും പവൻ ഖേര പ്രതികരിച്ചു.

YouTube video player