'മോദിയെ സുഖിപ്പിക്കാനുള്ള പരിപാടി, മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണം': കെസി വേണുഗോപാൽ
സിപിഎം നേതൃത്വത്തിന്റ അറിവോടെയാണ് അക്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരിയും മറുപടി പറയണം. പാർട്ടി അംഗീകരിച്ച സമരമുറയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം : വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ രൂക്ഷഭാഷയിൽ അപലപിച്ച് കെസി വേണുഗോപാൽ എംപി. പൊലീസ് സംരക്ഷണത്തിലാണ് അക്രമികൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തിന്റ അറിവോടെയാണ് അക്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരിയും മറുപടി പറയണം. പാർട്ടി അംഗീകരിച്ച സമരമുറയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
'ബഫര്‍സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകാൻ അവകാശം. ഇതനുസരിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഈ വിഷയത്തിൽ രാഹുലിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയെന്ന രീതി ശരിയല്ല. എംപിയുടെ ഓഫീസിൽ ഇപ്പഴും അക്രമികളുടെ സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായപ്പോൾ പൊലീസ് ഒന്നും ചെയ്തില്ല. പൊലീസ് നോക്കി നിൽക്കെ പൊലീസിന്റെ സംരക്ഷണയിലാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള ഒരാക്രമണമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി നൽകണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും ഉന്നതനായ നേതാവിന്റെ ഓഫീസ് അടിച്ചുതകര്‍ക്കുകയാണോ സിപിഎം രീതിയെന്ന് വ്യക്തമാക്കണം.
ഇഡിയെ ഉപയോഗിച്ച് രാഹുലിനെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തതേയുള്ളു, ഇത് മോദിയെ സുഖിപ്പിക്കാനുള്ള ആക്രമണമായിരുന്നു. മോദി നിര്‍ത്തിയിടത്ത് പിണറായി തുടങ്ങുന്ന രീതിയല്ലേ ഈ ആക്രമണമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി അംഗീകരിച്ച സമരമുറയാണോ എന്ന് യെച്ചൂരി പറയണം'. മൂന്ന് പേരാണ് ഓഫീസിലുണ്ടായിരുന്നത്, നാൽപ്പത് പേരടങ്ങിയ സംഘമാണ് ഇവരെ ആക്രമിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിൽ കയറി ആക്രമണം നടത്തിയത്. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എസ്‍പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കല്‍പ്പറ്റയില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു