എഫ്സിആർഎ നിലവിൽ തന്നെ ശക്തമാണ്. കേന്ദ്രസർക്കാർ അറിയാതെ ഒരു രൂപ പോലും ആർക്കും ലഭിക്കില്ല. കൃത്യം കണക്ക് സമർപ്പിക്കുന്നതാണെന്നും നിയമ ഭേദഗതിയുടെ ആവശ്യകത മനസ്സിലാകുന്നില്ലെന്നും കെസിബിസി വക്താവ് വ്യക്തമാക്കി.

കോട്ടയം: എഫ്സിആർഎ ബിൽ ഭേദ​ഗതിക്കെതിരെ കെസിബിസി. അമിതമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തിൽ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ (വക്താവ്) ഫാ. തോമസ് തറയിൽ ആവശ്യപ്പെട്ടു. നിലവിൽ തന്നെ നിയമം ശക്തം ആണെന്ന് പറഞ്ഞ ഫാദർ തോമസ് തറയിൽ ക്രൈസ്തവ സഭകൾ സംസാരിക്കുന്നത് സ്വന്തം കാര്യത്തിന് വേണ്ടി മാത്രം അല്ലെന്നും എല്ലാവർക്കും വേണ്ടിയാണെന്നും വ്യക്തമാക്കി.

എഫ്സിആർഎ നിലവിൽ തന്നെ ശക്തമാണ്. കേന്ദ്രസർക്കാർ അറിയാതെ ഒരു രൂപ പോലും ആർക്കും ലഭിക്കില്ല. കൃത്യം കണക്ക് സമർപ്പിക്കുന്നതാണെന്നും നിയമ ഭേദഗതിയുടെ ആവശ്യകത മനസ്സിലാകുന്നില്ലെന്നും കെസിബിസി വക്താവ് വ്യക്തമാക്കി. ആകെ രജിസ്ട്രേഷനിൽ ക്രൈസ്തവ സഭകൾക്ക് 12% എഫ്സിആർഎ രജിസ്ട്രേഷൻ മാത്രമേയുള്ളൂ. സഭകൾ സംസാരിക്കുന്നത് സഭകൾക്കു വേണ്ടി മാത്രമല്ല. പാവപ്പെട്ടവരും ദളിതരും ആദിവാസികളും ആണ് ഗുണഭോക്താക്കൾ. ഭേദഗതിയിൽ നീതി നിഷേധമുണ്ടെന്നും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നീക്കമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

എല്ലാവർക്കും ബാധകമാണ്. സഭകൾ പറയുന്നത് എല്ലാവർക്കും വേണ്ടിയാണ്. സാമൂഹിക നീതിക്കും സാമാന്യനിതീക്കും ഭരണഘടനക്കും യോഗ്യമായ രീതിയിലാകണം മാറ്റം. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും ഫാദർ തോമസ് തറയിൽ പറഞ്ഞു. ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. പാർലമെന്റ് എംപിമാർക്ക് നിയമത്തെക്കുറിച്ച് പഠിക്കാനുള്ള സമയം നൽകിയിട്ടില്ല. പൊതു അഭിപ്രായം തേടാനും ശ്രമിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ആശങ്കകൾ എല്ലാവരെയും അറിയിക്കുകയാണ് ചെയ്യുന്നത്. സിബിസിഐ പ്രധാനമന്ത്രി നേരിൽ കാണാനും ശ്രമിക്കുന്നുണ്ടെന്നും കെസിബിസി വക്താവ് ഫാദർ തോമസ് തറയിൽ വ്യക്തമാക്കി.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News