ദത്ത് വിവാദം: അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി അനുപമ
ദത്ത് വിവാദത്തിൽ സർക്കാരും പാർട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ (adoption row) അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ (Minister Saji Cheriyan) പ്രസംഗത്തിനെതിരെ അനുപമയും (Anupama) അജിത്തും (Ajith) പൊലീസിൽ പരാതി നൽകി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് അജിത്തിനെ രണ്ടും മൂന്നും കുട്ടികളുള്ള ആളാണെന്ന് പേര് പറയാതെ മന്ത്രി വിമർശിച്ചത്.
ദത്ത് വിവാദത്തിൽ സർക്കാരും പാർട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്‍റെയും പേര് പറയാതെയാണ് മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് അനുപമ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു.
വിവാഹപൂർവ്വ കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
മന്ത്രി പറഞ്ഞത്
'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്."
സ്പെയിനിനെയും കേരളത്തെയും താരതമ്യം ചെയ്ത് മന്ത്രി പ്രസംഗത്തിൽ മദ്യം, ലൈംഗികത, ലഹരി ഉപയോഗം എന്നീ കാര്യങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു. സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അവിടെ തിരക്കും ക്യൂവുമില്ലെന്നും എന്നാൽ കേരളത്തിൽ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണെന്നും കുറ്റപ്പെടുത്തി. സ്പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്സ് ടൂറിസമാണ്. കേരളത്തിൽ സെക്സ് എന്ന് പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്. സ്പെയിനിൽ ലഹരി ഉപയോഗം വ്യാപകമായപ്പോൾ കഞ്ചാവ് നിയമവിധേയമാക്കിയെന്നും പിന്നീട് ലഹരി ഉപഭോഗം നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.