കണ്ണമ്മൂല സുനിൽ ബാബു കൊലപാതകം: കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍
കാരി ബിനു ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു
ദില്ലി: ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ഇയാള്‍ ആവര്‍ത്തിക്കുമെന്നും സംസ്ഥാനം അറിയിച്ചു. ശിക്ഷ ഇളവ് തേടി ബിനു സമർപ്പിച്ച ഹർജിയിലാണ് മറുപടി. 2015 ലാണ് സി ഐ ടി യു നേതാവായ സുനിൽ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.
സുനിൽ ബാബു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ് കാരി ബിനു. ഇയാള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന് ബിനുവിനായി ഹാജരായ സീനിയർ അഭിഭാഷകൻ രാജേഷ് പാണ്ഡേ, അഭിഭാഷകരായ എം.കെ. അശ്വതി, മനോജ് സെൽവരാജ് എന്നിവർ നേരത്തെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. അതിനാൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാരിന്‍റെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചത്.
സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് ഹാജരാകുക. 2015 ഡിസംബർ 13 -നാണ് സി ഐ ടി യു പ്രവർത്തകനായ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്‍റെ സഹോദരനാണ് സുനിൽ ബാബു. കേസിൽ എട്ട് പ്രതികൾക്കും അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.
കൂടുതല്‍ വായനയ്ക്ക്: കണ്ണമ്മൂല കൊലക്കേസ്: പ്രതിയുടെ ശിക്ഷ റദ്ദാക്കൽ ഹര്‍ജിയിൽ സംസ്ഥാനത്തിന് വീണ്ടും സുപ്രിം കോടതി നോട്ടീസ്