സ്വര്‍ണകടത്ത് കേസ്; അടിയന്തര പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു
രണ്ട് മണിക്കൂറാണ് ചര്‍ച്ച. ഭരണ പ്രതിപക്ഷത്തു നിന്നായി 15 അംഗങ്ങള്‍ സംസാരിക്കും. മടിയിൽ കനം ഇല്ല വഴിയിൽ പേടി ഇല്ല എന്ന പഴം പുരാണം അല്ല വേണ്ടത്, മുഖ്യമന്ത്രി പദവിയിൽ നിന്നും മാറി അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പില്‍
സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു. .ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച ചര്‍ച്ച 2 മണിക്കൂര്‍ നീണ്ടു നില്‍ക്കും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും,കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്‍റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. യുഡിഎഫിന്റെ ഞങ്ങളുടെ അടുക്കളയിൽ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. ഇതോടെനിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിർത്തു. പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിർത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് സതീശൻ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നൽകി. ഇതോടെ സഭയിൽ ഭരണ പക്ഷ ബഹളമായി.
സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല ? സരിത്തിന്റെ ഫ്ലാറ്റിലേക്ക് കയറാൻ എന്താണ് പൊലീസിനെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഷാഫി ഉന്നയിച്ചു. ഷാജ് കിരണിനെതിരെ നടപടിയില്ല. എന്ത് കൊണ്ടാണ് ഷാജ് കിരൺ പറയും പോലെ കേരളത്തിൽ എല്ലാം നടക്കുന്നത്. അയാൾ പറയുമ്പോൾ സരിത്തിനെ പൊലീസ് പിടിക്കുന്നു. അയാൾ പറയുമ്പോൾ പൊലീസ് വിടുന്നു. എന്താണ് ഇവിടെ നടക്കുന്നത്. വിജിലൻസ് മേധാവിയെ മാറ്റാൻ കാരണമെന്താണ്? എന്തിനാണ് മുൻ മേധാവി എംആർ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പൊലീസിൽ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.