പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അന്തിമമാക്കാൻ ദില്ലിയിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു.  

ദില്ലി : കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനായി പാർട്ടി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ യോഗം നടക്കുന്നത്.

കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ബിജെപിയുടെ രണ്ടാം ഘട്ട പട്ടിക നാളെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. 

ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത

ബി ജെ പിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമാണ്. ഒരു പറ്റം മുതിർന്ന നേതാക്കളെ തഴഞ്ഞത് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബി ജെ പിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. പത്മജക്ക് കൈമാറിയതോടെയാണ് ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ രമേശ് അറിയിച്ചത്. കൊടുങ്ങല്ലൂരിൽ നേരത്തെ പ്രവർത്തനം തുടങ്ങിയ ബി ഗോപാലകൃഷ്ണന് ആ സീറ്റ് കിട്ടത്തിതിൽ നീരസം ബാക്കി. പക്ഷെ ഗുരുവായൂർ നൽകി പ്രശ്നം തീർക്കാനാണ് ശ്രമം. ആദ്യ ലിസ്റ്റിൽ ഇല്ലാതിരുന്ന കുമ്മനം രാജശേഖരൻ, കരമന ജയനെ മാറ്റി തിരുവനന്തപുരം സെൻട്രലിൽ വരാൻ സാധ്യതയുണ്ട്. നഗരസഭാ ഭരണം പിടിച്ച തൃപ്പൂണിത്തുറം ട്വന്‍റി ട്വന്‍റിക്ക് നൽകിയതിലും ബി ജെ പിയിൽ മുറുമുറുപ്പ് ബാക്കിയാണ്.