ചേലക്കര ഉറപ്പാക്കാൻ എല്‍ഡിഎഫ്, വാശിയേറിയ പോരാട്ടത്തിന് യുഡിഎഫ്, വോട്ട് ഉയര്‍ത്താൻ എൻഡിഎ.

സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ് ചേലക്കര. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനത്തോടെ യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗും കച്ച കെട്ടിയിറിങ്ങിയിട്ടുണ്ട്. ചേലക്കരയുടെ മനസ്സ് ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് പോയ കാല തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് എന്നാണെങ്കിലും പുതിയ രാഷ്‍ട്രീയ സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ വോട്ട് ശതമാനം ഉയര്‍ത്താനാകും എന്ന വിശ്വാസത്തിലാണ് യുഡിഎഫ്.

ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരിവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ചേലക്കര മണ്ഡലം. പട്ടിക ജാതി സംവരണമുള്ള മണ്ഡലമാണ് ചേലക്കര.

1996 മുതല്‍ 2011 വരെ കെ രാധാകൃഷ്‍ണൻ തുടര്‍ച്ചായി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ചേലക്കര. 2016ല്‍ സിപിഎമ്മിന്റെ യുആര്‍ പ്രദീപ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2021ല്‍ വീണ്ടും കെ രാധാകൃഷ്‍ണൻ തന്നെ മത്സരിച്ച് വിജയിച്ചു. പിന്നീട് കെ രാധാകൃഷ്‍ണൻ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ 2024ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി യുആര്‍ പ്രദീപ് വീണ്ടും നിയമസഭയിലെത്തി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ മൂന്നെണ്ണത്തില്‍ യുഡിഎഫും ഒന്നില്‍ എൻഡിഎയുമാണ് ഭരണത്തിലുള്ളത്.

ചേലക്കര മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗാണ് മാറ്റുരയ്‍ക്കുന്നത്. ആദ്യമായാണ് ചേലക്കര മണ്ഡലം മുസ്ലിം ലീഗിന് ലഭിക്കുന്നത്. മുസ്ലീം ലീഗിന് വേണ്ടി ശിവൻ വീട്ടിക്കുന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്.

എല്‍ഡിഎഫിനായി യുആര്‍ പ്രദീപ് തന്നെയാണ് ഇക്കുറിയും മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നത്. ബിജെപി നോർത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റായ കെ ബാലകൃഷ്‍ണനാണ്‌ ചേലക്കരയില്‍ നിന്ന് എൻഡിഎ ടിക്കറ്റില്‍ ജനവിധി തേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക