നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ വിപുലമായ കർമ്മപദ്ധതി തയ്യാറാക്കി. അടുത്ത 50 ദിവസത്തിനുള്ളിൽ 110 മണ്ഡലങ്ങളിൽ ഭരണനേട്ടങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാകുന്നു. തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

അടുത്ത 50 ദിവസത്തിനുള്ളിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും ഏകോപന ചുമതല വിവിധ മന്ത്രിമാർക്കായി മുഖ്യമന്ത്രി വീതിച്ചു നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് തയ്യാറാക്കിയ ഈ പ്ലാൻ അനുസരിച്ച്, ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ഇതുവരെ ഉണ്ടായ പോരായ്മകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം മറികടക്കാനും സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുമുള്ള ശക്തമായ നീക്കമായാണ് ഈ കർമ്മപദ്ധതി വിലയിരുത്തപ്പെടുന്നത്.