ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബാബു പ്രസാദിനെ പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എഐസിസിക്ക് പരാതി നൽകി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ വ്യക്തിയുടെ ബന്ധുവാണ് ബാബു പ്രസാദ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.

ആലപ്പുഴ: ചെങ്ങന്നൂരിൽ ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ എഐസിസിയ്ക്ക് പരാതി. ദീപ ദാസ് മുൻഷിക്ക് യൂത്ത് കോൺഗ്രസ്‌ പരാതി നൽകി. യൂത്ത് കോൺഗ്രസ്‌ നേതാവ് ലിജോ ഈരയിൽ ആണ് പരാതി നൽകിയത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ മല്ലേരി ശ്രീധരന്റെ ബന്ധുവാണ് ബാബു പ്രസാദ്. ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കിയാല്‍ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടുമെന്നും ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ജന വികാരം മനസ്സിലാക്കി സ്ഥാനാർത്ഥിയെ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ചെങ്ങന്നൂരിൽ കോൺഗ്രസിനുള്ളിൽ തന്നെ തമ്മിലടി നടക്കുകയാണ്. ലിസ്റ്റിലുള്ള സ്ഥാനാർത്ഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രാദേശിക നേതാക്കളെയും പരിഗണിക്കണമെന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരെ വൻ പ്രചരണമാണ് നടക്കുന്നത്. നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിലെ മണ്ണെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. ജയിക്കാനായുള്ള സ്ഥാനാർത്ഥി വേണമെന്നും ചെങ്ങന്നൂരിനെ ഒറ്റുകൊടുക്കരുതെന്നും ഇവർ പറയുന്നു. യൂത്ത് കോൺഗ്രസ്‌ വർക്കിം​ഗ് പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരാണ് പരിഗണയിലുള്ളത്.