2021ൽ കടുത്തുരുത്തിയിലെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ സിറ്റിംഗ് എംഎൽഎ മോൻസ് ജോസഫിനെതിരെ അട്ടിമറി വിജയം പ്രതീക്ഷിച്ച് മാണി വിഭാഗം നിർമ്മല ജിമ്മിയെ രംഗത്തിറക്കിയിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം ബാക്കിനിൽക്കെ കടത്തുരുത്തി മണ്ഡലത്തിൽ ഇക്കുറി പോരാട്ടം കനക്കും. 1996 മുതൽ ഇവിടെ സമഗ്രാധിപത്യം യുഡിഎഫിനായിരുന്നെങ്കിലും ഘടക കക്ഷിയായിരുന്ന കേരളാ കോൺഗ്രസ് എം മുന്നണി മാറി ഇടത്തേക്ക് തിരിഞ്ഞപ്പോൾ കടുത്തുരുത്തിയിലെ മത്സരം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും മാണി വിഭാഗവും തമ്മിലായി. അതേസമയം, തുടർച്ചയായി മണ്ഡലത്തിൽ വിജയിക്കുന്ന മോൻസ് ജോസഫിന് 2016ൽ നേടിയ റെക്കോഡ് ഭൂരിപക്ഷം 2021ലേക്ക് കടക്കുമ്പോൾ ഒറ്റയടിക്ക് തന്നെ കുറഞ്ഞു. 42,256 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മോൻസിന് 2021ലെ തെരഞ്ഞെടുപ്പിൽ 4,256 വേട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നു.

അതേസമയം, കടുത്തുരുത്തി ഇത്തവണ പിടിച്ചടക്കുമെന്നാണ് കേരളാ കോൺഗ്രസ് എം (എൽ.ഡി.എഫ്) സ്ഥാനാർത്ഥി നിര്‍മ്മല ജിമ്മി വ്യക്തമാക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ നിർമ്മല കഴിഞ്ഞ അഞ്ച് വർഷത്തെ തദ്ദേശ പ്രതിനിധിയെന്ന നിലയിലെ പ്രവർത്തനങ്ങളിലൂടെ വോട്ടുകൾ ഏകീകരിക്കാൻ സാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. വീണ്ടും തുടർച്ച തേടിയെത്തുന്ന മോൻസിന് ഇടതിൽ നിന്നും ശക്തമായ വെല്ലുലവിളി നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറക്കാൻ സാധിച്ചതാണ് മാണി വിഭാഗത്തിനും എൽഡിഎഫിനും പ്രതീക്ഷയ്ക്ക് വകയുള്ളത്. ഇത്തവണ അഭിമാന പോരാട്ടത്തിന് കൂടിയാണ് കടുത്തുരുത്തി സാക്ഷ്യം വഹിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് നേട്ടം കൊയ്തത്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 23 ‍ഡിവിഷനുകളിൽ 16-ലും വിജയിച്ചു. ആകെയുള്ള ആറ് നഗരസഭകളിലും ഭരണം പിടിച്ചപ്പോൾ 71-ൽ 43 ഗ്രാമപഞ്ചായത്തിലും ഭരണം നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിൽ എൽഡിഎഫിന്റെ സിറ്റിങ്‌ സീറ്റായ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ യുഡിഎഫ്‌ മുൻതൂക്കം നേടി. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫിനാണ്‌ നേരിയ ഭൂരിപക്ഷം ലഭിച്ചത്.

കടുത്തുരുത്തിയിലെ വോട്ട് ബാങ്ക്

വികസനത്തിന് പുറമെ വ്യക്തി പ്രഭാവം മണ്ഡലത്തിൽ എല്ലാ വർഷവും വോട്ടുകൾ ഏകീകരിക്കാൻ സാധിച്ചിരുന്നു. ജാതി മത സമവാക്യങ്ങൾ മണ്ഡലത്തിൽ അത്രകണ്ട് പ്രതിഫലിക്കാറില്ലെങ്കിലും കത്തോലിക്കാ സഭയും, ഗ്രാമീണ മേഖലകളിൽ ഈഴവ സമുദായവും ശക്തമായ സാന്നിധ്യമാണ്. എസ്.എൻ.ഡി.പി യോഗത്തിലൂടെയുള്ള ഇവരുടെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകാറുണ്ട്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

മോൻസ് ജോസഫ് - (കേരളാ കോൺഗ്രസ്) - 59,666 വോട്ട് (4,256 ലീഡ്)

സ്റ്റീഫൻ ജോർജ് - (കേരളാ കോൺഗ്രസ് എം) - 55,410 വോട്ട്

ലിജിൻ ലാൽ - (ബിജെപി) - 11,670 വോട്ട്