ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.
ആലപ്പുഴ: ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്‍റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്‍റെ ബൂത്ത് പരിപാടിയിൽ സംസാരിച്ചു. എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായി. തന്നെ കാണാൻ ഹെലിപാഡിന് സമീപം റോഡ് ഷോക്ക് എത്തിയപോലെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളുണ്ടായിരുന്നു.
കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരും
കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരുമെന്നം ഇപ്പോള്‍ കേരളം വികസനത്തിൽ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്‍റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നൽകി. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡബിള്‍ എഞ്ചിൻ സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടും. ഇവിടെ വികസനത്തിൻ്റെ പുതിയ വെളിച്ചം വരും.ക്രൈസ്തവരുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി വികസനം കൊണ്ടുവന്നു.കേരളത്തിൽ വഴിമുട്ടി നിന്ന ദേശീയപാത വികസനം സാധ്യമാക്കി.കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. ശബരി വിമാനത്താവള പദ്ധതി വരുന്നതോടെ പുതിയ വികസനത്തിന് വഴിതെളിയും. എന്നാൽ, കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാൻ അനുവദിക്കുന്നില്ല. എൻഡിഎ സര്‍ക്കാര്‍ വന്നാൽ പദ്ധതി നടപ്പാക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുമ്മനം രാജശേഖരൻ, അനൂപ് ആന്‍റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയിൽ എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെൻഷനിൽ 11 എൻഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എൻഡിഎ കണ്‍വെൻഷൻ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്‍റെ രൂപം നൽകിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നൽകിയത്. എൻഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്‍റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മൂന്നാം ഘട്ട പ്രചാരണം ആവേശം പകര്‍ന്നാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്.ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലെത്തി.പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്. എൻഡിഎ ക്യാമ്പിന് ആവേശം പകർന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്. വഴിനീളെ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. റോഡ് ഷോ ഇല്ലെങ്കിലും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി വേദിയിലെത്തിയത്. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ നടക്കും.



