പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പൂട്ടാൻ ഒരുങ്ങി എൽഡിഎഫ്. ഇതിനായി കയ്പമംഗലത്തെ ജനകീയ എംഎൽഎയും സിപിഐ നേതാവുമായ ഇ ടി ടൈസൺ മാസ്റ്ററെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 

പറവൂർ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൊടുമ്പിരി കൊണ്ടുള്ള പ്രചാരണങ്ങളുമായി മുന്നണികൾ മുന്നോട്ടുപോകുകയാണ്. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനം നിയമസഭയിലും ആവർത്തിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തൃശൂരിലെയും തിരുവനന്തപുരത്തെയും നേട്ടങ്ങൾ ആവർത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം.

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശക്തമായ ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. എന്നാൽ, വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫ് പ്രചാരണങ്ങൾക്ക് അതിവേ​ഗത്തിൽ തന്നെ തുടക്കമിടുകയും ചെയ്തു.

യുഡിഎഫിൽ നിന്ന് ഉയരുന്ന ശക്തമായ വെല്ലുവിളിയെ നേരിടുന്നതിന് ഒപ്പം തന്നെ വി ഡി സതീശനെ പറവൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് തയ്യാറെടുപ്പുകൾ നടത്തുന്നത്. പറവൂരിൽ വി ഡി സതീശനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നിശ്ചയിച്ചിരിക്കുന്നത് ഇ.ടി. ടൈസൺ മാസ്റ്ററെയാണ്. കയ്പമംഗലം മണ്ഡലത്തിൽ നിന്നുള്ള ജനകീയനായ എംഎൽഎയാണ് ഇ.ടി ടൈസൺ മാസ്റ്റർ. തൃശൂർ ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള പശ്ചാത്തലമാണ് അദ്ദേഹം 'മാസ്റ്റർ' എന്ന പേരിൽ അറിയപ്പെടാൻ കാരണമായത്.

സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയമുണ്ട് ടൈസൺ മാസ്റ്റർക്ക്. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് അംഗം, കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ട് തവണ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം എന്നിങ്ങനെയുള്ള പ്രവർത്തി പരിചയവും അദ്ദേഹത്തിനുണ്ട്. 2016ലാണ് ടൈസൺ മാസ്റ്റർ ആദ്യമായി നിയമസഭയിലെത്തുന്നത്. കയ്പമംഗലം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർത്ഥി മുഹമ്മദ് നഹാസിനെ 33,440 വോട്ടുകൾക്കാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം കയ്പമംഗലത്ത് നിന്ന് വീണ്ടും വിജയിച്ചു. കോൺഗ്രസിലെ ശോഭ സുബിനെ 22,698 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

കയ്പമംഗലത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സാധാരണക്കാരോടുള്ള അടുപ്പവുമാണ് ടൈസൺ മാസ്റ്ററുടെ കരുത്ത്. 'മാനവ കാരുണ്യസംഘം' പ്രസിഡന്റ്, 'ബഹദൂർ സ്മൃതി കേന്ദ്രം' ചെയർമാൻ, 'ദയ സാധുജന സംരക്ഷണ സമിതി' രക്ഷാധികാരി എന്നീ നിലകളിൽ അദ്ദേഹം സജീവമാണ്. സിപിഐയിൽ രണ്ട് ടേം നിബന്ധന നിലവിലുണ്ടെങ്കിലും വി ഡി സതീശനെപ്പോലെ ഒരു കരുത്തനായ നേതാവിനെ നേരിടാൻ ടൈസൺ മാസ്റ്റർക്ക് പാർട്ടി പ്രത്യേക ഇളവ് നൽകിയാണ് പറവൂരിലേക്ക് നിയോഗിച്ചിരിക്കുന്നത്. സതീശന്റെ വിജയത്തുടർച്ചയ്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു 'ഹെവി വെയ്റ്റ്' പോരാട്ടമായാണിത് വിലയിരുത്തപ്പെടുന്നത്.