കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾക്ക് നീതി ആയോഗിന്റെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതോടെ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം കൂടുതൽ ആവേശകരമായിരിക്കുകയാണ്. കേരളത്തിലെ 'ഇരുണ്ട യുഗം' അവസാനിക്കുകയാണെന്നും യുഡിഎഫിന് കീഴിൽ ഒരു 'സുവർണ്ണ കാലഘട്ടം' ആരംഭിക്കാൻ പോകുകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. നിലവിലെ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ പുറത്താക്കുമെന്ന് ഉറപ്പുണ്ടെന്നും ഭരണത്തിനെതിരായ ജനവികാരം ശക്തമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നിർണായകമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി മോഹൻലാൽ ചിത്രമായ നരസിംഹത്തിലെ "നീ പോ മോനേ ദിനേശാ" എന്ന ഡയലോഗ് "നീ പോ മോനേ വിജയാ" എന്നാക്കിയത് വലിയ വിവാദമായിരുന്നു.
'മോദി ബ്രദേഴ്‌സ്' എന്ന് റെഡ്ഡിയുടെ പരിഹാസം
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ ലക്ഷ്യമിട്ടായിരുന്നു രേവന്ത് റെഡ്ഡി വിമർശനം അഴിച്ചുവിട്ടത്. ഇന്ത്യയും കേരളവും ഭരിക്കുന്നത് 'മോദി ബ്രദേഴ്‌സ്' ആണെന്ന് അദ്ദേഹം പരിഹസിച്ചു. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. നിലവിലെ ഭരണത്തിൻ കീഴിൽ മതപരമായ സ്വത്തുക്കൾ പോലും സുരക്ഷിതമല്ലെന്ന് അദ്ദേഹം ആരോപിച്ചു. "ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവത്തിന്റെ സ്വത്തിന് പോലും" സംരക്ഷണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറാണെന്നും പുതിയ സർക്കാരിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞ രേവന്ത് റെഡ്ഡി, യുഡിഎഫിന്റെ വിജയത്തിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
യുഡിഎഫിന്റെ 'ഇന്ദിരയുടെ അഞ്ച് ഗ്യാരണ്ടികൾ'
കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം പുറത്തിറക്കിയ പ്രകടന പത്രികയിൽ 'ഇന്ദിരയുടെ അഞ്ച് ഗ്യാരണ്ടികൾ' എന്ന പേരിൽ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം, ക്ഷേമ പെൻഷനുകൾ പ്രതിമാസം 3000 രൂപയായി ഉയർത്തൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, സ്വയം തൊഴിൽ ചെയ്യുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ എന്നിവയാണ് ഈ അഞ്ച് വാഗ്ദാനങ്ങൾ. ഈ അഞ്ച് ഗ്യാരണ്ടികൾക്ക് പുറമെ, സമുദ്ര, വ്യോമയാന മേഖലകളുമായി ബന്ധപ്പെട്ട അഞ്ച് 'സ്വപ്ന പദ്ധതികളും' വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
കേരളത്തെക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെ രംഗം ചൂടുപിടിച്ചു. രേവന്തിന്റെ പരാമർശങ്ങൾ "തികച്ചും അടിസ്ഥാനരഹിതമാണ്" എന്ന് പിണറായി വിജയൻ പറഞ്ഞു. സ്വന്തം സംസ്ഥാനത്തെ ദാരിദ്ര്യവും നിരക്ഷരതയും പരിഹരിക്കുന്നതിന് പകരം കേരളത്തെ "പഠിപ്പിക്കാൻ" വരേണ്ടെന്നും അദ്ദേഹം തിരിച്ചടിച്ചു. എക്സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം. "സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിക്കുന്ന ഒരാൾ കേരളത്തെ സാമൂഹിക പുരോഗതി പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്. നമ്മുടെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസന മാതൃകയെ തകർക്കാൻ ശ്രമിക്കുന്നവരുടെ മെഗാ ഫോണായി അദ്ദേഹം മാറിയിരിക്കുന്നു" പിണറായി പറഞ്ഞു.
കണക്കുകൾ നിരത്തി പിണറായിയുടെ മറുപടി
കേരളത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ചുള്ള രേവന്ത് റെഡ്ഢിയുടെ ആരോപണങ്ങൾക്ക് നീതി ആയോഗിന്റെ ഔദ്യോഗിക കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 'കേരളത്തിൽ 'അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന്' ആരോപിക്കുന്നതിന് മുൻപ് അദ്ദേഹം ഔദ്യോഗിക കണക്കുകൾ പരിശോധിക്കണം. ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം ശ്രദ്ധിച്ചിട്ടില്ലേ? നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ (2023-24) കേരളം 79 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തെലങ്കാന ആറാം സ്ഥാനത്താണ്. സ്വന്തം സംസ്ഥാനത്തിന്റെ കുറവുകൾ മറച്ചുവെക്കാൻ കേരളത്തെ പരിഹസിക്കുന്നത് ഖേദകരമാണെന്നും പിണറായി വ്യക്തമാക്കി.
ദാരിദ്ര്യവും സാക്ഷരതയും തമ്മിലൊരു താരതമ്യം
രണ്ട് സംസ്ഥാനങ്ങളിലെയും ദാരിദ്ര്യത്തിന്റെയും സാക്ഷരതയുടെയും കണക്കുകൾ താരതമ്യം ചെയ്തും പിണറായി വിജയൻ രേവന്ത് റെഡ്ഡിയ്ക്ക് മറുപടി നൽകി. കേരളം അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "നീതി ആയോഗിന്റെ കണക്കനുസരിച്ച്, കേരളത്തിലെ ദാരിദ്ര്യനിരക്ക് വെറും 0.55% ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2025 അവസാനത്തോടെ, അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. അതേസമയം, തെലങ്കാനയിലെ ദാരിദ്ര്യനിരക്ക് 5.88% ആണ്. അവിടുത്തെ സർക്കാർ പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടോ? കേരളം 95.3% സാക്ഷരതയുമായി മുന്നിട്ട് നിൽക്കുമ്പോൾ, തെലങ്കാന ഇപ്പോഴും 76.9% എന്ന നിലയിൽ പിന്നിലാണ്" പിണറായി കൂട്ടിച്ചേർത്തു.
ആരോഗ്യരംഗവും പരസ്യത്തിന് ചെലവഴിക്കുന്ന പണവും
കേരളത്തിൽ രാഷ്ട്രീയ പരസ്യങ്ങൾക്കായി തെലങ്കാന സർക്കാർ പണം ചെലവഴിക്കുന്നതിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യമേഖലയിലെ സൗകര്യങ്ങളെ, പ്രത്യേകിച്ച് ശിശുമരണ നിരക്ക് (IMR) താരതമ്യം ചെയ്യാനും അദ്ദേഹം തയ്യാറായി. "കോൺഗ്രസിനെ പരോക്ഷമായി സഹായിക്കാൻ കേരളത്തിൽ കോടികൾ മുടക്കി രാഷ്ട്രീയ പരസ്യം നൽകുന്നതിന് പകരം, സ്വന്തം നാട്ടിലെ ദാരിദ്ര്യം ഇല്ലാതാക്കാനും സാക്ഷരത മെച്ചപ്പെടുത്താനും അല്ലേ അദ്ദേഹം ശ്രമിക്കേണ്ടത്? കേരളത്തിലെ ശിശുമരണ നിരക്ക് 5 ആയി കുറഞ്ഞു. ഇത് അമേരിക്കയേക്കാൾ (5.6) മികച്ചതാണ്. തെലങ്കാനയിലാകട്ടെ, ശിശുമരണ നിരക്ക് ഇതിന്റെ നാലിരട്ടിയാണ്! നമ്മുടെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കാരണം ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാൾ 5-7 വർഷം കൂടുതൽ ജീവിക്കുന്നു" മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരള മോഡൽ പഠിക്കാനെത്തിയതിലെ 'ഇരട്ടത്താപ്പ്'
രേവന്ത് റെഡ്ഢിയുടെ നിലപാടിലെ "ഇരട്ടത്താപ്പ്" ചൂണ്ടിക്കാണിച്ച പിണറായി, തെലങ്കാനയിലെ ഉദ്യോഗസ്ഥർ അടുത്തിടെ കേരളത്തിലെ ഡിജിറ്റൽ ഭൂമി റെക്കോർഡ് സംവിധാനം പഠിക്കാൻ എത്തിയ കാര്യവും ഓർമ്മിപ്പിച്ചു. "കഴിഞ്ഞ സെപ്റ്റംബർ 16, 2025-ന്, തെലങ്കാനയിൽ നിന്നുള്ള റവന്യൂ & സർവേ ഉദ്യോഗസ്ഥരുടെ ഒരു ഉന്നതതല സംഘം കേരളത്തിന്റെ അഭിമാനമായ ഡിജിറ്റൽ ലാൻഡ് റെക്കോർഡ് സംവിധാനമായ 'എന്റെ ഭൂമി' (ILIMS) പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. സ്വന്തം സർക്കാർ മാതൃകയാക്കാൻ ശ്രമിക്കുന്ന അതേ കേരളത്തിലെ ഭരണ മാതൃകയെ മുഖ്യമന്ത്രി തന്നെ പരസ്യമായി പരിഹസിക്കുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ്?" അദ്ദേഹം ചോദിച്ചു.
'കോൺഗ്രസ് ബിജെപിയുടെ ബി-ടീം'
കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ 'അവിശുദ്ധ ബന്ധം' ഉണ്ടെന്ന രേവന്ത് റെഡ്ഢിയുടെ വാദത്തെ പിണറായി തള്ളിക്കളഞ്ഞു. കോൺഗ്രസാണ് ബിജെപിയുടെ "യഥാർത്ഥ ബി-ടീം" എന്നും അദ്ദേഹം പറഞ്ഞു. "കേരള സർക്കാരും കേന്ദ്രവും തമ്മിൽ 'ബന്ധമുണ്ട്' എന്ന അദ്ദേഹത്തിന്റെ വാദം അസംബന്ധമാണ്. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും വായ്പാ പരിധി വെട്ടിക്കുറച്ചതിനും എതിരെ ഒരക്ഷരം മിണ്ടാൻ കഴിയാത്ത നട്ടെല്ലില്ലാത്ത കോൺഗ്രസാണ് ബിജെപിയുടെ യഥാർത്ഥ ബി-ടീം. ഈ അവഗണനയ്‌ക്കെതിരെ കേരളം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ അദ്ദേഹം കണ്ടില്ലേ? അതോ നമ്മുടെ സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത സ്വന്തം പാർട്ടിയെ ന്യായീകരിക്കുകയാണോ അദ്ദേഹം?" പിണറായി ചോദിച്ചു.
തെലങ്കാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെ വിമർശിച്ചുകൊണ്ടാണ് പിണറായി തന്റെ മറുപടി അവസാനിപ്പിച്ചത്. "യഥാർത്ഥ ഭരണവും ജനക്ഷേമവും" എന്താണെന്ന് പഠിക്കാൻ രേവന്ത് റെഡ്ഢിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. "ജീവനക്കാരുടെ ശമ്പളവും പെൻഷനും ആവർത്തിച്ച് വൈകിപ്പിക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തെ ഒന്നും പഠിപ്പിക്കാനില്ല. ട്രഷറികൾ അടച്ചിടുകയും ക്ഷേമ പെൻഷനുകൾ മാസങ്ങളോളം മുടങ്ങുകയും ചെയ്ത യുഡിഎഫ് കാലം കഴിഞ്ഞുപോയ ഒന്നാണ്. യഥാർത്ഥ ഭരണവും ജനക്ഷേമവും എന്താണെന്ന് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ ഞങ്ങൾ വിനയപൂർവ്വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി വിവാദ പരാമർശങ്ങൾ നടത്തിയത്. പിണറായി സർക്കാരിന്റെ "ഇരുണ്ട യുഗം" അവസാനിക്കുകയാണെന്നും യുഡിഎഫിന് കീഴിൽ ഒരു "സുവർണ്ണ കാലഘട്ടം" ആരംഭിക്കാൻ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2023 മുതൽ തെലങ്കാനയിൽ കാണുന്നതുപോലുള്ള ഒരു മാറ്റം ഉടൻ കേരളത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, മോഹൻലാൽ ചിത്രം നരസിംഹത്തിലെ "പോ മോനേ വിജയാ" എന്ന ഡയലോഗ് ഉപയോഗിച്ച അദ്ദേഹം, പിണറായി വിജയൻ ഒരു രാഷ്ട്രീയ എതിരാളിയാണെന്നും വ്യക്തമാക്കി. കേന്ദ്രത്തെയും കേരള സർക്കാരിനെയും ഒരുപോലെ ലക്ഷ്യമിട്ട്, ഇന്ത്യയും കേരളവും ഇപ്പോൾ ഭരിക്കുന്നത് "മോദി സഹോദരന്മാർ" ആണെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9-നും വോട്ടെണ്ണൽ മെയ് 4-നും നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23-ന് അവസാനിക്കും.


