ലൈഫ് മിഷൻ ഭവന പദ്ധതി പൊളിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം ആലോചനയില്ലെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ദതി പൊളിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം ആലോചന പോലും ഇല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ലൈഫ് മിഷൻ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അത്തരത്തിൽ ഒരു ആലോചനയും നടന്നിട്ടില്ല. വിഷയത്തിൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമപ്രവ‍ർത്തകരോട് പ്രതികരിച്ചു. സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

തെരുവ് നായയെ കൊല്ലുക എന്ന പ്രയോഗത്തോട് യോജിക്കുന്നില്ല. അത് മറ്റ് പല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും വിശദമായി പരിശോധിച്ച് ശേഷം നടപടി ഉണ്ടാകുമെന്ന് കെഎം ഷാജി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പറഞ്ഞതായി വാ‍ർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കെഎം ഷാജിക്കെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. 

അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം വിമർശിച്ചു.