സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും രാഹുൽ ഗാന്ധി

കണ്ണൂര്‍: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെലിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.

ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ലെന്നും കണ്ണൂരിൽ ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനുനെന്നും രാഹുൽ ഗാന്ധിയുടേത് കമ്മ്യൂണിസ്റ്റ്‌ മനസാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വി കുഞ്ഞികൃഷ്ണനെയും ടികെ ഗോവിന്ദനെയും ഹാരണമണിയിച്ച് രാഹുൽ ഗാന്ധി

കണ്ണൂരിൽ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയിലെത്തി. ഇരുവരെയും രാഹുൽ ഗാന്ധി ഹാരമണിയിച്ചു. സിപിഎമ്മിന്‍റെ പാർലമെന്‍റിലെ എംപിമാരാണ് തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. യുഡിഎഫ് വേദി പങ്കിട്ടതിന് തന്നെ പരിഹസിക്കുന്ന സിപിഎമ്മുകാർ രാജ്യത്ത് നാല് എംപിമാരെ ഉണ്ടാക്കിയത് കോൺഗ്രസിന്‍റെ കൂടെ പിന്തുണയിലാണെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇടതുപക്ഷം നേരിടുന്ന അപചയത്തിന്‍റെ ഭാഗമായാണ് വി കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും വേദിയിലെത്തിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വേദിയിൽ പ്രസംഗിച്ച കെ സുധാകരൻ വി കുഞ്ഞികൃഷ്ണന്‍റെയും ടികെ ഗോവിന്ദന്‍റെയും കൈപിടിച്ച് ഉയര്‍ത്തി. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാർത്ഥികളെയും അവതരിപ്പിച്ചായിരുന്നു രാഹുൽഗാന്ധിയുടെ കണ്ണൂർ പ്രചാരണം.

YouTube video player