നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഡിഎഫിനായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പ്രചാരണത്തിനിറങ്ങുന്നു. കോഴിക്കോടും തിരുവനന്തപുരത്തുമായി പ്രമുഖ നേതാക്കൾ എത്തുന്നതോടെ പോരാട്ടം കനക്കുകയാണ്. ഇതിനിടെ ബിജെപി ഇന്ന് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറത്തിറക്കും.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ. വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും.

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പര്യടനം നടത്തുന്നത്. എസ്ഡിപിഐ ബന്ധത്തെച്ചൊല്ലിയുള്ള ആരോപണങ്ങളും വാർത്താ സമ്മേളനങ്ങളിലെ വിവാദങ്ങളും സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

അതേസമയം, ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പത്രിക പ്രകാശനം ചെയ്യുന്നത്. വിവാദങ്ങൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട അതിവേഗ റെയിൽ പദ്ധതി പത്രികയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. യുവാക്കളെയും സ്ത്രീകളെയും ആകർഷിക്കുന്ന പ്രത്യേക പാക്കേജുകളും വികസന വാഗ്ദാനങ്ങളും പത്രികയുടെ പ്രധാന ആകർഷണങ്ങളാകുമെന്ന് കരുതപ്പെടുന്നു.