കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇടതിനൊപ്പമാണെങ്കിലും യുഡിഎഫും ബിജെപിയും ഉയർത്തുന്ന പുതിയ വെല്ലുവിളികൾ മണ്ഡലത്തിലെ പോരാട്ടം കടുപ്പിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും ഇടതുകോട്ടയായി നിലകൊള്ളുന്ന മണ്ഡലമാണ് കാസർകോട് ജില്ലയിലെ ഉദുമ. 1991 മുതൽ തുടർച്ചയായി സി.പി.ഐ.എം സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ വിജയിക്കുന്നത്. മണ്ഡലത്തിൽ ഇത്തവണയും കടുത്ത പോരാട്ടമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും പുറമെ ബിജെപിയ്ക്കും സ്വാധീനമുള്ള മണ്ഡലമായതിനാൽ തന്നെ ഇത്തവണ എൻഡിഎ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും.
1991ൽ സിപിഎമ്മിന്റെ പി രാഘവൻ കോൺഗ്രസിന്റെ കെ പി കുഞ്ഞിക്കണ്ണനെതിരെ വിജയിച്ചതിന് ശേഷം ഇതുവരെ ഉദുമ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിട്ടില്ല. 1996ൽ സമാനമായ ഏറ്റുമുട്ടൽ തന്നെയാണ് മണ്ഡലത്തിലുണ്ടായത്. അപ്പോഴും ജയം പി രാഘവനൊപ്പം നിന്നു. 2001 മുതൽ 2016 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയിച്ച് ഇടതുപക്ഷം കോട്ട കാത്തു. 2001ൽ കെ വി കുഞ്ഞിരാമൻ 9,600ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി കെ ശ്രീധരനെ പരാജയപ്പെടുത്തിയത്. 2006ൽ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. യുഡിഎഫിന്റെ പി ഗംഗാധരൻ നായര്‍ക്കെതിരെ 27,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ വി കുഞ്ഞിരാമൻ വിജയിച്ചത്.
2011ൽ കെ കുഞ്ഞിരാമനും സി കെ ശ്രീധരനും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ, 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ കുഞ്ഞിരാമൻ മണ്ഡലം നിലനിര്‍ത്തി. 2016ൽ കെ കുഞ്ഞിരാമൻ വീണ്ടും വിജയിക്കുന്ന കാഴ്ചയാണ് കാണാനായത്. 2021ൽ സി എച്ച് കുഞ്ഞമ്പുവിനെയാണ് എൽഡിഎഫ് ഉദുമയില്‍ ഇറക്കിയത്. യുഡിഎഫിന്റെ ബാലകൃഷ്ണ പെരിയയെ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മറികടന്നാണ് കുഞ്ഞമ്പു മണ്ഡലം നിലനിര്‍ത്തിയത്.
2026ലെ സാഹചര്യത്തിൽ മാറ്റമുണ്ടെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇന്ന് (മാർച്ച് 26) പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്. ഏതായാലും ഉദുമയിലെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. സിറ്റിംഗ് എം.എൽ.എ സി എച്ച് കുഞ്ഞമ്പു തന്നെ മണ്ഡലം നിലനിർത്താൻ ജനവിധി തേടുമ്പോൾ ഐ.എൻ.സി സ്ഥാനാർത്ഥിയായി കെ. നീലകണ്ഠൻ മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിയുടെ സാന്നിധ്യവും മണ്ഡലത്തിൽ നിർണ്ണായകമാണ്.


