പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ശോഭാ സുരേന്ദ്രൻ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ 'വയ്ക്കടോ സ്വർണം' എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിജെപിക്കെതിരായ ഡീൽ ആരോപണം 'പീൽ' ആണെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് എൻഡിഎ കൺവെൻഷനിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബി ജെ പി ജയിക്കുമായിരുന്നെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ 'വയ്ക്കടോ സ്വർണം' എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭ മാത്രമല്ല അതേ പോലുള്ള നാരീശക്തികൾ ബി ജെ പിയിൽ നിരവധിയുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബി ജെ പിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. 'ഡീൽ' അല്ല 'പീൽ ' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഡീൽ ആരോപണം കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നവരുടെ കൊതിക്കെറുവാണ്. പരിവേദനമാണ് ഡീൽ ആരോപണത്തിലൂടെ കാണുന്നതെന്നും കോഴിക്കോട് നോർത്ത് മണ്ഡലം എൻ ഡി എ കൺവെൻഷനിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേക തയ്യാറാക്കി വച്ച കസേരയ്ക്ക് പകരം സാധാരണ കസേര പറഞ്ഞെടുപ്പിച്ച് അതിൽ ഇരുന്നും കൺവെൻഷനിൽ സുരേഷ് ഗോപി കയ്യടി നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

