തിരുവനന്തപുരത്ത് ഷെയർ ടാക്സി എന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി പകർത്തിയ കാറിന്റെ ചിത്രം പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചു.
തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി.
അൽപദൂരം മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.ഇതോടെ കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് യുവതി തമ്പാനൂർ പൊലീസിൽ പരാതി നൽകി. പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പൊലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
