ലോട്ടറിക്കുള്ള നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സിൽ നീക്കത്തിനെതിരെ പ്രമേയം പാസാക്കി നിയമസഭ
ജിഎസ്ടി കൗൺസിലന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന ധനമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു.ലോട്ടറി മാഫിയക്ക് വേണ്ടിയാണ് കേന്ദ്രനീക്കമെന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമർശിച്ചു.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോട്ടറിക്കുള്ള നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സിൽ നീക്കത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദർശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാറാണ് സഭയിൽ ആവശ്യപ്പെട്ടത്. സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു നിർദ്ദേശം. ശുപാർശ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രിയുടെ മറുപടി.
തെറ്റ് ചെയ്യാത്തവരും ശിക്ഷിക്കപ്പെടുമെന്ന് ചരിത്രത്തിലും പുരാണങ്ങളിലുമുണ്ട്, അതിനാൽ സർക്കാർ ചെയ്ത ശരി വൈകാതെ ജനം മനസിലാക്കുമെന്നും തെരെഞ്ഞെടുപ്പ് പരാജയത്തെ ചൂണ്ടികാട്ടി മന്ത്രി കടകംപള്ളി പറഞ്ഞു. ലോട്ടറി നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗൺസിലന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന ധനമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു.ലോട്ടറി മാഫിയക്ക് വേണ്ടിയാണ് കേന്ദ്രനീക്കമെന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമർശിച്ചു.
ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷ എംഎൽഎ കോവൂർ കുഞ്ഞുമോൻ ഗതാഗതമന്ത്രിയെ വിമർശിച്ചു. ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ തലത്തിൽ ഏകോപനമില്ലെന്ന് ധനാഭ്യർത്ഥന ചർച്ചക്കിടെ ഇഎസ് ബിജിമോളും വിമർശനമുന്നയിച്ചു. ഭരണപക്ഷ അംഗങ്ങളുടെ വിമർശനം പ്രതിപക്ഷം സഭയിൽ സർക്കാറിനെതിരെ ആയുധമാക്കി.