പിണറായി ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് ഇലട്രിക് ഓട്ടോ അസംബ്ലിക് ഫാക്ടറിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയോട് ചേര്‍ന്ന് പത്തര ഏക്കര്‍ ഭൂമിയും ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി കെട്ടിടവും നിലനില്‍ക്കെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളാ ഓട്ടോമൊബൈല്‍സിന് കണ്ണൂരില്‍ മറ്റൊരു ഫാക്ടറി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് ഇലട്രിക് ഓട്ടോ അസംബ്ലിക് ഫാക്ടറിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. 

തിരുവനന്തപുരം ആറാലംമൂട്ടിലെ ഫാക്ടറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ജീവനക്കാരി ഷിജിയെപ്പോലെ നൂറ് ജീവനക്കാരാണ് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കെഎഎല്ലില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 35 കോടി രൂപ നല്‍കിയിട്ടും നഷ്ടം കൂടിക്കൂടി വരികയാണ്. വര്‍ഷം 6000 ല്‍ അധികം ഇലട്രിക് ഓട്ടോ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് കൊല്ലത്തിനിടെ ആകെ ഉണ്ടാക്കി വിറ്റത് വെറും 150 എണ്ണം. 

ഇപ്പോള്‍ വിഎഎസ്എസിയിലെ അപൂര്‍വം ജോലികള്‍ ചെയ്യുന്നതൊഴിച്ചാല്‍ ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റ് വരുന്ന ഫാക്ടറിയും അത്യന്താധുനിക യന്ത്രങ്ങളും വെറുതെ കിടക്കുമ്പോഴാണ് കോടികള്‍ ചെലവഴിച്ച് പിണറായിയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്. ഇപ്പോള്‍ കെഎല്ലിന്‍റെ ഓട്ടോയ്ക്ക് ഓര്‍ഡറുകള്‍ തീരെ കുറവാണ്, നിര്‍മാണവും പേരിന് മാത്രം. ഉത്തര കേരളത്തില്‍ ഇലട്രിക്ക് ഓട്ടോ നിര്‍മാണത്തിനാവശ്യമായ അംസ്കൃത വസ്തുക്കള്‍ എളുപ്പം എത്തിക്കാനാകും എന്ന വിചിത്രം വാദം പറഞ്ഞാണ് പുതിയ ഫാക്ടറിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുന്നത്. പ്രതിമാസം 50,000 രൂപ പിണറായിയിലെ സൊസൈറ്റിക്ക് പാട്ടത്തുക കൊടുക്കുകയും വേണം.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona