പ്രവാസികളുടെ നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവതരിപ്പിച്ച ലോക കേരള കേന്ദ്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ പണമയക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് അതിൻ്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്നാണ് കണക്ക്. ലോകമാകെ പരന്നിരിക്കുന്ന പ്രവാസി മലയാളി സമൂഹത്തെ ഒരുമിച്ച് നിർത്തിയാണ് ലോക കേരള സഭ ഒന്നാം പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ചത്. ഈ പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമെന്ന നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്.

ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ലോക കേരള കേന്ദ്രം എന്താണെന്ന് വിശദീകരിച്ചത് ഇങ്ങനെയാണ് -

പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കണം എന്ന നിർദ്ദേശം ഉയർന്നിരുന്നു. ലോക കേരള കേന്ദ്രത്തിൽ ഇതിനായി കേരളത്തിന്റെ പരിച്ഛേദം ഒരുക്കണം എന്നതാണ് നിർദ്ദേശം. കേരളീയ ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകൾ, നാടൻ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകൾ, നാടൻ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂർ പാക്കേജുകൾ തുടങ്ങിയവ ലോക കേരള കേന്ദ്രത്തിൽ ലഭ്യമാകണം. ലോക കേരള കേന്ദ്രം സന്ദർശിക്കുന്നവർക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെൻ്റീവ് അനുവദിക്കും. പാർപ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കിൽ വാടകയ്ക്ക് നൽകാനും, പ്രായമായവർക്കുള്ള അസിസ്റ്റഡ് ലിവിംഗ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു.

പദ്ധതിക്കായി ബജറ്റിൽ അക്കൗണ്ട് തുറന്നുവെങ്കിലും എവിടെയാണ് ലോക കേരള കേന്ദ്രം സ്ഥാപിക്കുകയെന്നോ എത്രയാണ് പദ്ധതിയുടെ ആകെ പ്രതീക്ഷിത ചെലവെന്നോ അടക്കം വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ ഭാവിയിൽ ഈ പദ്ധതി സംബന്ധിച്ച് സർക്കാർ തന്നെ വിശദീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.