സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. 10 വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ് ഇത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷമാണിത്. കേരളത്തിലെ സാമ്പത്തിക രംഗം പരിതാപകരമായ അവസ്ഥയിലാണെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, ന്യൂ നോർമൽ പ്രയോഗത്തെയും പ്രതിപക്, നേതാവ് പരിഹസിച്ചു. ബജറ്റിൽ തോന്നിയതുപോലെ പ്രഖ്യാപിക്കുകയും പിന്നീട് അത് നടപ്പാക്കാതിരിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ പ്രതചികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി
ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഞങ്ങൾക്കും എന്തും പറയാം. ഈ ബജറ്റ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഡോക്യുമെന്റ് ആണ്. അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ് ഇപ്പോൾ കൂട്ടി നൽകുമെന്ന് പറയുന്നത്. ഈ ബജറ്റിൽ യാതൊരു പ്രസക്തിയുമില്ലെന്നും അടുത്ത സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കാണ് പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.

