തിരുവനന്തപുരം സ്വദേശിനിയും കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ സ്ഥാപകയുമായ ഷൈനി, ലഹരിക്കെതിരായ ബോധവത്കരണവുമായി പാൻ-ഇന്ത്യൻ സോളോ യാത്രയിലാണ്. ഗിർ വനാന്തരങ്ങളിലൂടെയുള്ള സഞ്ചാര അനുഭവങ്ങളും, യാത്രയിലെ വെല്ലുവിളികളും പങ്കുവെക്കുന്നു.

കേരളത്തിലെ വനിതകളുടെ ബുള്ളറ്റ് സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച തിരുവനന്തപുരം സ്വദേശി ഷൈനി, തൻ്റെ പാൻ ഇന്ത്യൻ സവാരികളുടെ ഇരുപതാം വാർഷികത്തിൽ ലഹരിക്കെതിരായ ബോധവത്കരണവുമായി യാത്ര തുടരുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിച്ചുള്ള യാത്രയിൽ ചരിത്രമുറങ്ങുന്ന ഗുജറാത്തിൻ്റെ മണ്ണിലൂടെയാണിപ്പോൾ ഷൈനിയുടെ ഹിമാലയൻ കുതിക്കുന്നത്. ഓഗസ്റ്റിൽ ആരംഭിച്ച യാത്രയുടെ ഒന്നാം ഭാഗത്തിൽ എറണാകുളം സ്വദേശി ഉമ മഹേഷ്, പൂവാര്‍ സ്വദേശി നിഷി ഖാൻ എന്നിവരുമുണ്ടായിരുന്നു. മൂന്നംഗ സംഘം കന്യാകുമാരി- കശ്മീർ സവാരി പൂർത്തിയാക്കിയതോടെ അടുത്ത ഘട്ടം ഷൈനിയുടെ സോളാ സവാരി കൂടുതൽ ഗ്രാമങ്ങളിലേക്ക് കടന്നു. പശ്ചിമ മേഖലയിലൂടെ കടന്ന് ഉത്തരേന്ത്യയിലെത്തി കിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഒരു മടക്കയാത്രയാണ് തൻ്റെ പ്ലാൻ എന്ന് ഷൈനി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

'180 ദിവസത്തെ യാത്രയ്ക്കുശേഷം ഫെബ്രുവരിയോടെ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഗ്രാമങ്ങളിലേക്ക് കടന്നതോടെ റോഡുകൾ കൂടുതൽ ദുർഘടമായി. യാത്രാ സമയവും അതിനനുസൃതമായി വർധിക്കുകയാണെന്നും ഷൈനി പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ തൻ്റെ റൈഡിംഗ് അനുഭവങ്ങളും പ്രതിസന്ധികളും ബുള്ളറ്റ് ക്ലബിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്…

കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് ക്ലബിന്റെ സ്ഥാപകയാണ് ഷൈനി. ഷൈനിയുടെ വാക്കുകളിങ്ങനെ...

സിംഹങ്ങൾക്ക് പേരുകേട്ട ഗിർ വനാന്തരങ്ങളിലൂടെ ..

അഹമ്മദാബാദിൽ നിന്ന് 350 കിലോമീറ്റർ അകലെ നിൽക്കുന്ന ഗിർ വനത്തിലൂടെയാണിപ്പോൾ സഞ്ചരിച്ചെത്തിയത്. ഇവിടെ എത്തുന്നവർ തൊട്ടടുത്തുള്ള സോമനാഥ ക്ഷേത്രത്തിലും കടലോര വിനോദ കേന്ദ്രമായ ഡ്യു നഗരവും സന്ദർശിച്ചാണ് മടങ്ങുക. ഡ്യു ലക്ഷ്യമാക്കിയായിരുന്നു തൻ്റേയും സഞ്ചാരം. ഉച്ചയോടെ എത്താമെന്ന് കരുതിയെങ്കിലും മൂന്ന് മണിയോടെയാണ് അവിടമെത്തിയത്. വഴി ചോദിക്കാൻ ആളുകളോ ഫോണിന് റേഞ്ചോ ഇല്ലാത്തതിനാൽ ഒരുപാട് ചുറ്റി. ഭാഷയും പ്രശ്നമായി. അവർക്ക് ഹിന്ദി അറിയില്ല. എല്ലായിടത്തും ഗുജറാത്തി. മഹാരാഷ്ട്ര കടന്ന് ഗുജറാത്തിലെത്തിയതോടെ തനിക്ക് ഗുജറാത്തിയും മറാത്തിയുമെല്ലാം ഒരുപോലായി. ഇത് വഴി ചോദിക്കാൻ വെല്ലുവിളിയാണ്. പിന്നീട് ആംഗ്യഭാഷയായി ശരണം. സോമനാഥ് ചുറ്റിയെത്തിയപ്പോൾ മൊത്തം അഞ്ച് മണിക്കൂറിലേറെ സമയം ചെലവായി. വരണ്ട ഇലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഗിർവനത്തിലേക്ക് കടക്കുമ്പോഴുള്ള കാഴ്ച. സിംഹം കൂടാതെ കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം എന്നിവയുടെ ആവാസകേന്ദ്രമാണിവിടം.

യാത്രകളുടെ മോട്ടിവേഷൻ...

സ്കൂളിൽ പഠിച്ച മുതലുള്ള ആഗ്രഹമാണ് എനിക്ക് ഗിർ വനം കാണണമെന്നത്. എൻ്റെ യാത്രകളുടെയെല്ലാം മോട്ടിവേഷൻ സ്കൂളാണ്. ഹിസ്റ്ററി, ജോഗ്രഫി അങ്ങനെ ഇഷ്ടമുള്ള വിഷയങ്ങളും അവയുടെ കാഴ്ചകളും തേടിയാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ചരിത്രമുറങ്ങുന്ന ദണ്ഡിയിലും സബർമതിയിലുമെല്ലാം സഞ്ചരിച്ചു. മുംബൈയിൽ നിന്ന് സൂറത്തിലേക്ക് വരുന്ന വഴി പഴയ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ ഒരു നഗരം മിസ്സായിപ്പോയി. പക്ഷേ, അതിന് സമാനമായ ഒന്ന് മുന്നിലേക്ക് പോകുമ്പോൾ കച്ച് മേഖലയിൽ കണ്ടുവച്ചിട്ടുണ്ട്. ഗിർ ഫോറസ്റ്റിനകത്ത് ഇങ്ങനെ പെർമിഷൻ ചോദിച്ച് കയറിയെങ്കിലും പ്രതീക്ഷിച്ചത് പോലെ മൃഗങ്ങൾ ഒന്നും ദർശനം തന്നില്ല. അടുത്ത വശത്ത് ഒരു സഫാരി പാർക്ക് ഉണ്ട്. ദേവാലിയ. അവിടേക്കിറങ്ങിയപ്പോഴേ വണ്ടിയുടെ മുന്നിലേക്ക് മൂന്ന് കുറുക്കന്മാർ ചാടി. പിന്നീട് അവർ സവാരിക്കായി കാട്ടിലേക്ക് കൊണ്ടുപോയപ്പോൾ അത്യാവശ്യം മൃഗങ്ങളെയെല്ലാം കണ്ടു. നീൽഗായ്, മാൻകൂട്ടങ്ങൾ, മയിൽ, കാട്ടുപന്നി ഇവയൊക്കെ ധാരാളം. കൂടാതെ ഉടുമ്പ്, ചെറിയ തരം ചീങ്കണ്ണി എന്നിവയയെയും കണ്ടു. സിംഹം വല്ലതും വന്നിരുന്നെങ്കിൽ കഥ കഴിഞ്ഞു. ഒറ്റയ്ക്കാതിനാൽ എടുത്ത് കൊണ്ടുവരാൻ പോലും ആളുണ്ടാവില്ല.

53 ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട്

കേരളത്തിൽ നിന്നും ഇറങ്ങിയിട്ട് 53 ദിവസം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് പതിനായിരം കിലോമീറ്ററിലേക്കെത്തുന്നു. ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ് ക്യാപിറ്റലിലും കവർ ചെയ്യുന്നുണ്ട്. ഓരോ പോയിൻ്റിലും ലഹരിക്കെതിരായ ബോധവത്കരണത്തോടൊപ്പം സൗഹൃദങ്ങളെയും കണ്ടെത്തി ഒരു ബജറ്റ് ഫ്രണ്ട്ലി യാത്ര. പെട്രോൾ, ടയർ, റൈഡിങ് ഗിയർ, ഹെൽമെറ്റ് തുടങ്ങിയ ആക്സസറീസ് സ്പോൺസർഷിപ്പിലാണെങ്കിലും താമസവും ഭക്ഷണവും ചെലവാണ്. തൻ്റെ യാത്രാ വിവരം അറിഞ്ഞ് വിളിക്കുന്നവരും താൻ വിളിക്കുന്നതുമായ സുഹൃത്തുക്കളുടെയും കുടുംബത്തിനൊപ്പം താമസിക്കും. അല്ലാത്ത സ്ഥലങ്ങളിൽ ബജറ്റ് ഫ്രണ്ട്ലി റൂമുകളും കണ്ടെത്തും.

പെൺകുട്ടികൾക്ക് ആദ്യ ബുള്ളറ്റ് ക്ലബ്, പിന്നാലെ തെക്ക് വടക്ക് ഓട്ടം

ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചാല്‍ പോലും ആണ്‍കുട്ടികള്‍ക്കൊപ്പം റൈഡിന് പോകാന്‍ പലരുടേയും വീടുകളില്‍ നിന്നും സമ്മതിക്കാറില്ല. ഇത് തിരിച്ചറിഞ്ഞതോടെയാണ് എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ബുള്ളറ്റ് ക്ലബ് തുടങ്ങിക്കൂടെന്ന തോന്നല്‍ വരുന്നത്. അങ്ങനെ 2016 നവംബറില്‍ തിരുവനന്തപുരത്തായിരുന്നു കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബായ ഡോണ്ട്‌ലെസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സ് ആരംഭിക്കുന്നത്. 2017ൽ കശ്മീർ യാത്രയ്ക്ക് തുടക്കമിട്ടു. പിന്നീടിങ്ങോട്ട് റൈഡറാകാനുള്ള നിരവധി പെണ്‍ മനസുകളിലെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ മുന്നൂറോളം പേര്‍ അംഗങ്ങളായി. ഇപ്പോള്‍ തിരുവനന്തപുരത്തിന് പുറമേ കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ വനിതാ റൈഡിങ് ക്ലബുണ്ട്. യഥേഷ്ടം യാത്രകളും മുന്നോട്ടുപോകുന്നു. ഒരുപാടു പേരെ പഠിപ്പിക്കുന്നു. അതിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. യാത്രയിൽ ഓരോ പെൺകുട്ടികളും ബൈക്കോടിച്ച് പോകുന്നത് കാണുമ്പോൾ ഒരു വിപ്ലവത്തിന് തുടക്കമിടാനായതിൽ അഭിമാനം തോന്നും. 2500 ൽ ഏറെ പഠിപ്പിച്ച് പുറത്തിറക്കാനും കഴിഞ്ഞു. ബുള്ളറ്റ് മാത്രമല്ല,നിലവിൽ 100 സിസിയ്ക്ക് മുകളിലേക്കുള്ള ഗിയർ വാഹനങ്ങളുള്ള എല്ലാ വനിതകളെയും ക്ലബിലേക്ക് സ്വാഗതം ചെയ്യുകയാണ് ഷൈനി.

പകൽ ഭക്ഷണം ചായയും പഴവും

ആരുടെ മുന്നിലും പേടിക്കരുത് അതിനൊപ്പം തന്നെ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത് ഇത് രണ്ടുമാണ് ക്ലബിലെത്തുന്ന റൈഡര്‍മാര്‍ക്ക് ഷൈനി നല്‍കാറുള്ള ആദ്യ നിര്‍ദേശങ്ങളെങ്കിലും ചില യാത്രകൾ ഭയാനകമായിരുന്നെന്ന് ഷൈനി ഓർക്കുന്നു. ആദ്യമായി ആദി കൈലാസിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൻ്റെ ചക്രം ചെളിയിൽ ഉറച്ചു. വീതി കുറഞ്ഞ റോഡിൽ മറുവശം നേപ്പാൾ അതിർത്തിയായ വൻ ഗർത്തം. വണ്ടി കയറുന്നതിനിടെ സ്റ്റക്കായി. മുന്നാട്ടും ഇല്ല, പിന്നോട്ടും ഇല്ല. ഒന്നരമണിക്കൂറോളം മറിയാതെ തോളിൽ താങ്ങി നിന്നപ്പോഴാണ് ഒരു വാഹനം എത്തി സഹായിച്ചത്. വണ്ടി ഓടിച്ച് കയറുന്ന ആദ്യ വനിതയാണെന്നതിനാൽ മിലിറ്ററി ഉദ്യോസ്ഥരുടെ വലിയ പിന്തുണ ലഭിച്ചു. മഹാരാഷ്ട്ര രജിസ്ട്രഷൻ വാഹനത്തിലാണ് പോയതെങ്കിലും മിലിറ്ററിക്കാർ മലയാളിയാണോ എന്ന് ചോദിച്ചത് ഞെട്ടിച്ചു.

മലയാളി വനിതകൾ ധൈര്യശാലികൾ ആണെന്നും അവരുടെ ഒരു സീനിയർ ഉദ്യോഗസ്ഥ മലയാളിയാണെന്നും വലിയ ധൈര്യശാലിയാണെന്നും പറഞ്ഞപ്പോൾ അഭിമാനം കൂടി. തിരിച്ചിറങ്ങി വന്നപ്പോൾ അന്ന് സല്യൂട്ട് ഒക്കെ നൽകിയാണ് യാത്രയാക്കിയത്. പിന്നീട് 2023 ൽ ചമ്പൽക്കാട്ടിൽ മണിക്കൂറുകളോളം പിടിച്ചു നിർത്തിയപ്പോഴും അൽപം ഭയന്നു. മാവോയിസ്റ്റ് ആണെന്നു കരുതിയായിരുന്നു തടഞ്ഞത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരോട് മണിക്കൂറുകൾ വിശദീകരിച്ചാണ് രക്ഷപെട്ടത്. സ്ത്രീകളുടെ യാത്ര കേരളത്തിന് പുറത്ത് ഇപ്പോഴും ആശ്ചര്യത്തോടെയാണ് കാണുന്നത്. പകൽ ചായയും പഴവും ആണ് കഴിക്കാറ്. ചിലയിടങ്ങളിൽ കരിക്കും ലഭിക്കും. രാത്രി നന്നായി കഴിച്ച് കിടന്നുറങ്ങും. ഇതാണ് പതിവ് രീതി. 300 കിമീ ഒക്കെ പിന്നിടുമ്പോൾ ചെറിയ തോൾ വേദന തോന്നും. 2005 മുതൽ വണ്ടിയോടിക്കാൻ തുടങ്ങി 42 വയസിലെത്തി നിൽക്കുമ്പോൾ ഇതല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അപകടങ്ങളോ ഭാഗ്യം കൊണ്ട് ഉണ്ടായിട്ടില്ല.- ഷൈനി പറയുന്നു..

ഷൈനിയുടെ യാത്രകൾ ഇനിയും തുടരുകയാണ്..ഷൈനിയുടെ മാത്രമല്ല, ഷൈനിക്ക് പിന്നാലെ ഒരുപാട് സ്ത്രീകളുടെയും...