ഓഡിറ്റും ഓൺലൈനിൽ, കെഎസ്ഇബിയും സേവനാവകാശ പരിധിയിൽ: ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാലം ഭരണ പരിഷ്ക്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനമുണ്ട്.
പ്രധാന തീരുമാനങ്ങൾ
- സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും.
- സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
- ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവൽക്കരണം നടത്തും.
- ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനം നൽകും.
- കെടുകാര്യസ്ഥത മൂലം സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർ നടപടി സ്വീകരിക്കും.
- ഈ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ സർക്കാരിനുണ്ടായ നഷ്ടം ഈടാക്കും.
- അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
- ദുർബല ജനവിഭാഗങ്ങൾക്കിടയിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും.
- സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് മൊഡ്യൂൾ ഉൾപ്പെടുത്തും.
- പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും.
- വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
- പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിൽ ഒന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തും
- ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോഗ്യത, പ്രതിബദ്ധതയുള്ള ജീവനക്കാരെ നിയമിക്കും.
- സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.
- കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും.
- ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.
- മതിയായ കാരണങ്ങളില്ലാതെ ഒരു വർഷം ഒരേ സ്ഥാപനത്തിൽ ഒന്നിലധികം ഓഡിറ്റ് നടത്തരുത്.
- സമഗ്രമായ ഓഡിറ്റ് പ്ലാൻ തയ്യാറാക്കണം.
- തത്സമയ ഓഡിറ്റ് സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് രീതി അവലംബിക്കും.
- അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിങ്ങ് നടത്തിയ സ്ഥാപനത്തിൽ മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എജിയുടെ ആഭിപ്രായം തേടണം.
- എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എജിയുടെ ടെക്നികൽ ഗൈഡൻസ് സൂപ്പർ വിഷന് കീഴിൽ ഓഡിറ്റിന് വിധേയമാക്കണം.
- ഓഡിറ്റ് ബാധ്യതകൾ സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം.
- നിയമസഭാ കമ്മിറ്റികൾ ഓഡിറ്റ് റിപ്പോർട്ടിലെ എല്ലാ ഖണ്ഡികകളും അതാത് വർഷം തന്നെ തീർപ്പാക്കണം.