കേരള കോൺഗ്രസിന് 2 മന്ത്രിയില്ല. ഒരു മന്ത്രി, ചീഫ് വിപ്പ് സ്ഥാനങ്ങൾ നൽകും. മോൻസ് ജോസഫിന് ജല വിഭവമോ അല്ലെങ്കിൽ കൃഷി വകുപ്പോ കിട്ടിയേക്കും. മറ്റ് പദവികൾ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോൻസ് ജോസഫ് നമസ്തെ കേരളത്തിൽ പ്രതികരിച്ചു.
തിരുവനന്തപുരം: സതീശൻ മന്ത്രിസഭയില്‍ കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവോ കൃഷി വകുപ്പോ ആയിരിക്കും ലഭിക്കുക. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്നും ഉറപ്പായി. അതേസമയം, മറ്റ് പദവികൾ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോൻസ് ജോസഫ് നമസ്തെ കേരളത്തിൽ പ്രതികരിച്ചു.

യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ ചർച്ച തുടരുകയാണ്. ചെന്നിത്തല ആഭ്യന്തര ഉറപ്പിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന് ധനവകുപ്പ് കിട്ടിയേക്കും. ഒപ്പം തുറമുഖം കൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് സാധ്യത. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ കെ മുരളീധരന് ആരോഗ്യ വകുപ്പ് കിട്ടിയേക്കും.
എ പി അനിൽകുമാറിന് ടൂറിസം വകുപ്പും ചിലപ്പോൾ എക്സൈസ് കൂടി നൽകിയേക്കും. പി.സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും ലഭിക്കുക. സിഎംപിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും.


