നവകേരളസദസ്സിന് മുമ്പ് കേരളത്തിൽ മന്ത്രിസഭാ പുനഃസംഘടന? കേരളാ കോൺഗ്രസ് (ബി)യുടെ കത്ത്; ഇടത് മുന്നണി യോഗം10 ന്
എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.

തിരുവനന്തപുരം: നവകേരളസദസ്സിന് മുൻപ് മന്ത്രിസഭാ പുനസംഘടന നടത്താൻ എൽഡിഎഫിൽ ആലോചന. നവംബർ പത്തിന് ഇടത് മുന്നണി യോഗം വിളിച്ചു. മന്ത്രിമാറ്റം ഉടൻ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.
നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ. പുനസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കി പുനസംഘടന ജനസദസ് സമാപിച്ച ശേഷം നടക്കാനായിരുന്നു ഇതുവരെയുള്ള ധാരണ.
സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചരണം, വ്യാജ പ്രൊഫൈലുകൾ; 54 കേസുകളെടുത്തു, കൂടുതൽ മലപ്പുറത്ത്
അതിനിടെയാണ് മന്ത്രിമാറ്റം അതിന് മുൻപ് വേണമെന്ന ആവശ്യം കേരളാ കോൺഗ്രസ് ബി മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി വൈസ് ചെയര്‍മാൻ വേണുഗോപാലൻ നായര്‍ എൽഡിഎഫിന് കത്ത് നൽകി. പത്തിന് വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. മണ്ഡലപര്യടനത്തിന്‍റെ മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും പുനസംഘടനയും ചര്‍ച്ചയാകും. ഘടക കക്ഷി സമ്മര്‍ദ്ദം ശക്തമാണെങ്കിലും മുന്നണി ധാരണ ജനസദസ്സിന് മുൻപെ നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേയാകും.
മന്ത്രിസഭാ പുനഃസംഘടന വേഗം വേണം, കേരളാ കോൺഗ്രസ് ബി കത്ത് നൽകി