ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിച്ച ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. റിപ്പോർട്ട് പുറത്തുവിടാത്തത് രാഷ്ട്രീയ വഞ്ചനയാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള മുന്നറിയിപ്പാണെന്നും അവർ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണ്. ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിച്ച റിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് പുറത്ത് വിടാത്തത് ക്രൈസ്തവരോടുള്ള രാഷ്ട്രീയ വഞ്ചനയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനുള്ള രാഷ്ട്രീയ മുന്നറിയിപ്പാണ്. റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ ജനം വീണ്ടും പ്രതികരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഇക്കാര്യം പഠിച്ച് 2023 മെയ് മാസത്തിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദളിത് ക്രൈസ്തവർക്കും ക്രൈസ്തവരിലെ പിന്നോക്കക്കാർക്കും സർക്കാർ നിയമനങ്ങളിൽ കൂടുതൽ സംവരണം സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ്, കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്തെ ക്രൈസ്തവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. എന്നാൽ സർക്കാർ ഈ റിപ്പോർട്ടിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.


