ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആരാവും കേരള മുഖ്യമന്ത്രി എന്ന പ്രഖ്യാപനത്തിന് കാത്ത് നിൽക്കുകയാണ് രാഷ്ട്രീയ കേരളം. രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ - കെസി കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു.
ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്നതിൽ സസ്പെൻസ് തുടരുന്നു. ദില്ലിയിലെ രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ - കെസി കൂടിക്കാഴ്ച അവസാനിച്ചു. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കെ സി വേണുഗോപാലിനെ 9 മണിയോടെയാണ് രാഹുൽ തന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. രണ്ട് മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. ഇരുവരും മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിലേക്ക് പുറപ്പെട്ടു. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.

ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും കേരളത്തിലേക്ക് തിരിച്ചിട്ടില്ല. അവര്‍ ദില്ലിയിൽ തന്നെ തുടരുകയാണ്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും ഇന്ന് വൈകിട്ട് നാല് മണിക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭാകക്ഷിയോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ യോഗം വൈകും. പുതിയ സമയം അറിയിച്ചിട്ടില്ല. ഇന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് കോൺഗ്രസ് സമയം തേടിയിട്ടുണ്ട്. ലോക്ഭവനുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയവിനിമയം നടത്തി. അതേസമയം, വിഡി സതീശൻ ആലുവയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.
