കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമെ ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കുമെന്ന് അവർ വ്യക്തമാക്കി
തിരുവനന്തപുരം: കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്ന് അവർ വ്യക്തമാക്കി. 10 വർഷത്തിന് ശേഷം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലേറും. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കും. മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് എം എൽ എമാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളുടെ അഭിപ്രായവും തേടുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
യു ഡി എഫ് ഭരണം പിടിച്ചാൽ തീരുമാനം അതിവേഗത്തിലാകും
യു ഡി എഫിന് അനുകൂലമാണ് കേരള ജനതയുടെ വിധിയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിലടക്കമുള്ള കാര്യങ്ങൾ അതിവേഗത്തിലാകുമെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുള്ളത്. ഫലം അനുകൂലമെങ്കിൽ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എം എല്‍ എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കേരളത്തിൽ 85നും 90 നുമിടയില്‍ സീറ്റുകളോടെ അധികാരത്തിലേറാമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എം പി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. നിയുക്ത എം എല്‍ എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായി ഫലം വന്ന ശേഷം ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും.
