മാവോയിസ്റ്റ് ഭീഷണി; ദില്ലിയിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ
- അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്
- കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലായിരുന്നു കത്ത്
ദില്ലി: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ദില്ലിയിൽ കനത്ത സുരക്ഷ. കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
ഇതോടെ ദില്ലിയിലെത്തിയ മുഖ്യമന്ത്രിക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. ഇദ്ദേഹത്തിന് സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കിയിട്ടുണ്ട്.
അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്. വടകര പൊലീസ് സ്റ്റേഷനിൽ കിട്ടിയ കത്തിൽ, മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ടായിരുന്നു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലാണ് കത്ത്. അതീവ ഗൗരവത്തോടെ തന്നെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.