Pinarayi against Opposition : 'യുഡിഎഫും ബിജെപിയും ചെറിയ വിഷയങ്ങളിൽ വരെ വർഗീയത കലർത്തുന്നു: മുഖ്യമന്ത്രി
മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം
മലപ്പുറം: പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി. ബിജെപിയെ രാഷട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണം. കേരളത്തിൽ ഇനി വികസനം നടക്കാൻ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം.
ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. കേന്ദ്രത്തിൽ നിന്ന് തികഞ്ഞ അവഗണനയാണ് നേരിടുന്നത്. യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നു. ഓരോ ചെറിയ വിഷയങ്ങളിലും വർഗീയത കലർത്തുന്നു. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം. നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും ഇന്നുള്ളിടത്ത് തറച്ച് നിൽക്കലല്ല വികസനമെന്നും പിണറായി വ്യക്തമാക്കി.