തിരുവനന്തപുരം മുടവൻമുകൾ - സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ സത്യന്റെയും മോഹൻലാലിന്റെയും നാടുകളെ ബന്ധിപ്പിക്കുന്ന ഈ പാലം 2021-ലെ തുടർഭരണത്തിന്‍റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു
തിരുവനന്തപുരം മുടവൻമുകൾ - സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം നാടിന് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടൻ സത്യന്റെയും നടൻ മോഹൻലാലിന്റെയും രണ്ട് കാലഘട്ടങ്ങളെ കൂട്ടിമുട്ടിക്കുന്ന പാലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി. 2021 ൽ എൽ ഡി എഫ് സർക്കാരിന് ജനങ്ങൾ നൽകിയ തുടർഭരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും അതിലൊന്നാണ് ഈ പാലമെന്നും പിണറായി വിവരിച്ചു. 5 വർഷത്തെ ഭരണം കേരളത്തിന് സമാനതകളില്ലാത്ത വികസനത്തിന്‍റെ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം
കേന്ദ്ര സർക്കാരിനെതിരെയും ബി ജെ പിക്കെതിരെയും രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി ചടങ്ങിൽ ഉയർത്തിയത്. കേരളത്തിലെ മതനിരപേക്ഷ സമൂഹം ആർ എസ് എസിനെയും ബി ജെ പിയെയും സ്വീകരിക്കാൻ തയ്യാറാകാത്തതിന്റെ പകയാണ് കേന്ദ്രം ഭരിക്കുന്നവർ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവർക്ക് അരോചകമാണ് കേരളം. അതുകൊണ്ടാണ് കേരളത്തിന്റെ വികസനത്തോടും നിലപാടുകളോടും ബി ജെ പി മുഖം തിരിക്കുന്നത്. കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന പകയും അവഗണനയുമെല്ലാം അതിജീവിച്ച് നാട് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


