ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെയെന്നും പിണറായി 

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് (MK Stalin) ജന്മദിനാശംസകൾ (Birth day) നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan). സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും പിണറായി ആശംസിച്ചു. 

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇന്നലെ നടന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ.സ്റ്റാലിന്‍റെ ആത്മകഥയായ 'ഉങ്കളിൽ ഒരുവൻ' ഒന്നാം ഭാഗത്തിന്‍റെ പ്രകാശനച്ചടങ്ങിലും പിണറായി നേരിട്ടെത്തിയിരുന്നു. 1976 വരെയുള്ള സ്റ്റാലിന്‍റെ വ്യക്തി, രാഷ്ട്രീയ അനുഭവങ്ങളാണ് പുസ്തകത്തിന്‍റെ പ്രമേയം. ജമ്മു കശ്മീ‍ർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും പുസ്തക പ്രകാശനച്ചടങ്ങിന് എത്തി.

ബിജെപിക്കെതിരെ കോൺഗ്രസും ഇടതുകക്ഷികളും മതേതര ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് ചടങ്ങിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. 2019ൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവച്ച പ്രതിപക്ഷകക്ഷികളുടെ മഴവിൽ സഖ്യം എന്ന ആശയത്തിന് വേണ്ടി ചടങ്ങിൽ ഒരിക്കൽക്കൂടി സ്റ്റാലിൻ ശബ്ദമുയർത്തി. ബിജെപി ഭരണത്തിൽ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഭീഷണിയിലാണ്. ആത്മകഥയുടെ പ്രകാശനച്ചടങ്ങിനെത്തിയ നേതാക്കൾ മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം ബിജെപിക്കെതിരെ കൈകോർക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാസ്കാരിക വൈവിദ്ധ്യം നിലനിൽക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട നേരമാണിതെന്നും രാജ്യത്ത് വിഭിന്ന സംസ്കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുകയാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഇന്ത്യയെന്ന ആശയം തന്നെ ഇല്ലാതെയാവുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പറഞ്ഞു. ജനങ്ങളുടെ താൽപ്പര്യത്തിനെതിരായി ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചു. നാളെയിത് കേരളത്തിനും തമിഴ്നാടിനും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം വിചാരണ ചെയ്യുന്നത് ഈ ഘട്ടത്തിൽ നിശ്ശബ്ദരായിരിക്കുന്നവരെ കൂടിയാകുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഈ ഘട്ടത്തിൽ ശബ്ദമുയർത്തേണ്ടത് എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.