കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം തുടരുകയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം തേടിയതോടെ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാകുമെന്നാണ് സൂചന.
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ഗാന്ധി. വിഷയത്തിൽ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു. കൊടിക്കുന്നിൽ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ എഐസിസി വാർത്താസമ്മേളനം വിളിച്ചില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനം പരസ്യമായി അറിയിച്ചില്ല. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നാളേയ്ക്ക് നീളുമെന്നാണ് സൂചന.

കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മുറുമുറുപ്പുയരുന്നുണ്ട്. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ ഭരണ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു.
അതേസമയം, വി ഡി സതീശൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ എന്ത് ചെയ്യണം എന്നതിൽ തീരുമാനമായില്ല. ഒടുക്കം കോൺഗ്രസ് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കൾ വിലയിരുത്തൽ. പ്രഖ്യാപനം വൈകുന്നതിനെതിരെ ആര്‍എസ്പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.
