"ചിഹ്നവും പേരും ജോസിന് മുഴുവൻ തേങ്ങ കിട്ടിയപോലെ", സ്റ്റിയറിംഗ് കമ്മിറ്റിയോഗം നിയമവിരുദ്ധമെന്നും ജോസഫ്
കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
'ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ചിഹ്നം വിലങ്ങു തടിയാകില്ല. ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജി വെച്ച് പാലയിൽ മത്സരിക്കുമെന്ന് കരുതുന്നില്ല'. പാലയിലെ സ്വന്തം ബൂത്തിൽ 10 വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ മാണിയുടെ ജനപിന്തുണയെന്നും പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്നും ജോസഫ് പരിഹസിച്ചു.
അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിയോടെ സിപിഐ അയഞ്ഞതിന് പിന്നാലെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനത്തിന് കൂടുതൽ സാധ്യതയായി. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതേ സമയം ഇടതുമുന്നണിയിൽ എൻസിപിക്ക് ജോസ് കെ മാണി വിഭാഗത്തിന്ർറെ മുന്നണി പ്രവേശനം തലവേദനയായിട്ടുണ്ട്. എൽഡിഎഫിലേക്ക് വരുന്നതിനെ എതിർക്കുന്നില്ലെങ്കിലും പാല, കുട്ടനാട് സീറ്റുകൾ മോഹിച്ച് വരേണ്ടതില്ലെന്ന് എൻസിപി വ്യക്തമാക്കിയിട്ടുണ്ട്.