ചാഴിക്കാടനെ പാര്‍ട്ടി സംരക്ഷിക്കേണ്ടതായിരുന്നെന്നും കെ.എം.മാണി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്ന നടപടി ഉണ്ടാകുമായിരുന്നെന്നും ഉന്നതാധികാര സമിതി അംഗം പി.എം.മാത്യു
കോട്ടയം: പാലായിലെ നവകേരള സദസ് വേദിയില്‍ തോമസ് ചാഴിക്കാടനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ചാഴിക്കാടനെ പാര്‍ട്ടി സംരക്ഷിക്കേണ്ടതായിരുന്നെന്നും കെ.എം.മാണി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്ന നടപടി ഉണ്ടാകുമായിരുന്നെന്നും ഉന്നതാധികാര സമിതി അംഗം പി.എം.മാത്യു തുറന്നടിച്ചു. ജോസ് കെ മാണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയിട്ടും മൗനം തുടരാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം.
അണികളുടെ പൊതുവികാരം എന്ന നിലയിലാണ് പി.എം.മാത്യു ഏഷ്യാനെറ്റ് ന്യൂസിനു മുന്നില്‍ ഈ തുറന്നു പറച്ചില്‍ നടത്തിയത്. റബര്‍ വിഷയം ഉയര്‍ത്തിയ ചാഴിക്കാടനെ തന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടും മറുപടി പറയാന്‍ കഴിയാതെ പോയത് നേതാവെന്ന നിലയില്‍ ജോസ് കെ മാണിയുടെ പരാജയമെന്നാണ് കെ.എം.മാണിയുടെ മുന്‍ വിശ്വസ്തന്‍റെ വിലയിരുത്തല്‍.പാലായിലേറ്റ അപമാനം പാര്‍ട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായിപ്പോയെന്നും ഇരുപതംഗ ഉന്നതാധികാര സമിതിയിലെ മുതിര്‍ന്ന നേതാവ് തുറന്നടിച്ചു.
നേതൃതലത്തിലും അണികളിലും അമര്‍ഷം ശക്തമെങ്കിലും തല്‍ക്കാലം സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയേണ്ടതില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ഉള്‍പ്പെടെയുളള പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍. അമര്‍ഷം പരസ്യമാക്കിയാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. രാജ്യസഭയിലേക്ക് രണ്ടാമൂഴം പ്രതീക്ഷിക്കുന്ന ജോസ് കെ മാണിയുടെ സാധ്യതകള്‍ക്കും അത് തിരിച്ചടിയാകുമെന്ന് അവര്‍ കരുതുന്നു.
