Asianet News MalayalamAsianet News Malayalam

വൻനീക്കം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

എൽഡിഎഫിലേക്ക് പോകാൻ തയ്യാറായി ജോസഫ് വിഭാഗം നിൽക്കുകയാണെന്ന ആരോപണം പല തവണ ജോസ് കെ മാണി തന്നെ നേരിട്ട് ഉന്നയിച്ചിരുന്നതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിൽ ഇനി കസേരകളിയാകും. 

kerala congress rift jose k mani section is ousted from udf
Author
Palai, First Published Jun 29, 2020, 2:31 PM IST

കോട്ടയം/ തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. അന്തരിച്ച മുൻധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.

കെ എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനം ആർക്ക് എന്നതിൽ വലിയ അധികാരത്തർക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്‍റെ മൂർദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവിൽ വർഷങ്ങളോളം യുഡിഎഫ് കയ്യിൽ വച്ച പാലാ കയ്യിൽ നിന്ന് പോയി. ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചു. ദുർബലനായ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. 

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്‍റെ നേതൃത്വത്തിൽ പല തവണ സമവായചർച്ചകൾ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യുഡിഎഫ് കൺവീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞു. 

ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കൊവിഡ് പ്രതിരോധത്തിൽ ഇടതുമുന്നണി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് അണിയറസംസാരങ്ങളുണ്ടായി. എൽഡിഎഫിലേക്ക് പോകാൻ തയ്യാറായി ജോസഫ് വിഭാഗം നിൽക്കുകയാണെന്ന ആരോപണം പല തവണ ജോസ് കെ മാണി തന്നെ നേരിട്ട് ഉന്നയിച്ചു. ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കർശനമുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവിൽ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അവസാനചർച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി ഒരിക്കൽക്കൂടി വഴി പിരിയുന്നു. നേരത്തേ തന്നെ പിളർന്നെങ്കിലും ഇപ്പോൾ യുഡിഎഫിൽ നിന്ന് ഔദ്യോഗികമായിത്തന്നെ പുറത്ത് പോകണ്ട സ്ഥിതി വരുമ്പോൾ ഇനിയെന്താകുമെന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios