11.6ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നുപോയതെന്നും ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോർട്ടിൽ പറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വന്നു പോയവരുടെ തോത് ദേശീയശരാശരിയെക്കാൾ കുറവാണെന്ന് സിറോ സർവേ ഫലം. 11.6ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നുപോയതെന്നും ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോർട്ടിൽ പറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോ​ഗം വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.