കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതേസമയം, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോ​ഗത്തിൽ ചർച്ചയാകും. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതേസമയം, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.

മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. കൊവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ് താലൂക്ക് ഓഫീസുകൾ പ്രവർത്തിക്കും. ട്രഷറികളും പ്രവർത്തിക്കും. അതേസമയം, കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. 

കുറയാതെ കൊവിഡ്

കേരളത്തില്‍ 50,812 പേര്‍ക്കാണ് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.