മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന കേരളത്തിന്റെ ദീർഘകാല ആവശ്യമാണെന്നും പുതിയ ഡാം എന്നതിൽ സംസ്ഥാനത്തിന് ഉറച്ച നിലപാടുണ്ടെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തമിഴ്‌നാടിന്റെ വിയോജിപ്പുകൾക്കിടയിലും, സുപ്രീം കോടതി വഴി ആവശ്യം നേടിയെടുക്കാനും സമവായ ചർച്ചകൾ തുടരാനുമാണ് കേരളത്തിന്റെ തീരുമാനം.

കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്. പരിശോധന റിപ്പോർട്ടിനായി കേരളം കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ പരിശോധന സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. കേന്ദ്ര നിലപാട് എന്താണ് എന്ന് പരിശോധിക്കും. സുപ്രീം കോടതിയിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചു. മുല്ലപ്പരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിൽ തന്നെ മുന്നോട്ട് പോകുമെന്നും ഈ മാസം അവസാനം ദില്ലിയിൽ ഒരു യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം കോടതി വഴി തന്നെ നേടിയെടുക്കാൻ ശ്രമിക്കുകയാണ്.

സമവായ ചർച്ചകളും തുടരും. നിലവിൽ കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് വിയോജിപ്പറിയിച്ചു. ചെന്നൈയിൽ നടന്ന സൗത്ത്ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരള സിഎം കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും പുതിയ ഡാം എന്നതിൽ കേരളത്തിന് ഉറച്ച നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.