പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

ഇവിഎം മെഷിനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.